ബെർലിൻ: തെരഞ്ഞെടുപ്പു കഴിഞ്ഞിട്ട് നാലര മാസം പിന്നിടുന്പോഴും ഏതുവിധേനയും പുതിയൊരു കൂട്ടുകക്ഷി സർക്കാർ രൂപീകരിക്കാൻ തുനിഞ്ഞിറങ്ങിയ നിലവിലെ ജർമൻ ചാൻസലർ മെർക്കൽ കഴിഞ്ഞയാഴ്ച ഇതുസംബന്ധിച്ച വിഷയങ്ങളിൽ വിജയക്കൊടി പാറിച്ചുവെങ്കിലും പ്രശ്നങ്ങൾ അടിയ്ക്കടി കൂടുന്നതല്ലാതെ ഒന്നും മെർക്കലിനെ വിട്ടൊഴിയുന്നില്ല.
പുതിയ മുന്നണി സർക്കാരിന്റെ കരാറിൽ എതിർപ്പു പ്രകടപ്പിച്ചുകൊണ്ട് സ്വന്തം പാർട്ടിയിൽ(സിഡിയു) നിന്നുതന്നെ ഇപ്പോൾ നേതാക്കളും അണികളും രംഗത്തിറങ്ങിയതിന്റെ വെളിച്ചത്തിൽ തന്റെ നയം വ്യക്തമാക്കി മെർക്കൽ വിമർശനക്കാരുടെ വായടപ്പിച്ചു. ഞായറാഴ്ച നടത്തിയ ടിവി അഭിമുഖത്തിലാണ് മെർക്കൽ തന്നെ നയം വ്യക്തമാക്കിയത്. ജർമനിയിലെ രണ്ടാമത്തെ ടിവി ചാനലായ ഇസഡ് ഡിഎഫിൽ ഞായറാഴ്ച വൈകിട്ട് നടന്ന മുഖാമുഖത്തിലാണ് (ബെർലിൻ ഡയറക്റ്റ്) മെർക്കൽ മനസ് തുറന്നത്. മാധ്യമപ്രവർത്തകയും അവതാരകയും, ഇസഫ്ഡിഎഫ് ബെർലിൻ സ്റ്റുഡിയോ ഡയറക്ടറുമായ ബെറ്റീന ഷൗസ്റ്റൻ ആണ് മെർക്കലിനെ ഇന്റർവ്യൂ ചെയ്തത്.
സഖ്യ സർക്കാർ രൂപീകരണത്തിനു ചില വിട്ടുവീഴ്ചകൾ തന്റെ ഭാഗത്തു നിന്നും പാർട്ടിയുടെ ഭാഗത്തുനിന്നും ആവശ്യമായി വന്നുവെന്ന് അവർ സമ്മതിച്ചു. എന്നാൽ, അതു വിശാലമായ രാജ്യതാത്പര്യം മുൻനിർത്തിയാണെന്നും അവർ ന്യായീകരിച്ചു. അടുത്ത നാലു വർഷം ജർമൻ ചാൻസലർ താൻ തന്നെയാണെന്നും പുതിയ മുന്നണി സർക്കാരിനെ താനായിരിക്കും നയിക്കുന്നതെന്നും, തെരഞ്ഞടുപ്പ് പ്രചാരണങ്ങളിൽ ജനത്തിനു നൽകിയ വാഗ്ദാനം പാലിക്കുമെന്നും അർത്ഥശക്തയ്ക്കിടിയില്ലാത്ത വിധം മെർക്കൽ തുറന്നടിച്ചു.
തെരഞ്ഞെടുപ്പിൽ വിജയിച്ച താനും പാർട്ടിയും ചെറിയ പ്രശ്നങ്ങളുടെ പേരിൽ ഒളിച്ചോടുകയോ വനവാസത്തിനായി പോകുകയോ ചെയ്യുകയില്ലെന്നും മെർക്കൽ കൂട്ടിച്ചേർത്തു. തന്റെ ഇരട്ട പദവി നിലനിർത്തിക്കൊണ്ട് പാർട്ടി അധ്യക്ഷ സ്ഥാനത്തു തുടരുമെന്നും കൃത്യ സമയത്ത് തന്റെ പിൻഗാമിയെ പ്രഖ്യാപിക്കുമെന്നും മെർക്കൽ വ്യക്തമാക്കി. മെർക്കലുമായിട്ടുള്ള തൽസമയം അഭിമുഖം ഏതാണ്ട് നാൽപതു ലക്ഷം പേർ കണ്ടുവെന്നാണ് ചാനലിന്റെ വെളിപ്പെടുത്തൽ.
പുതിയ ഗ്രോക്കോ മുന്നണി മന്ത്രിസഭയിലെ മന്ത്രിമാരുടെ ലിസ്റ്റ് ഫെബ്രുവരി 26 ന് പ്രഖ്യാപിക്കും. വനിതകളെയും 60 വയസിനു താഴെയുള്ളവരെയുമായിരിയ്ക്കും മന്ത്രിസഭയിലേയ്ക്കു കൂടുതൽ പരിഗണിയ്ക്കുകയെന്നുമാണ് മെർക്കലിനോടടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
പുതിയ മന്ത്രിസഭയിൽ സിഡിയുവിനും എസ്പിഡിക്കും ആറു വീതവും സിഎസ്യുവിനു മൂന്നും മന്ത്രിസ്ഥാനങ്ങളാണ് ഉണ്ടാവുക. എസ്പിഡി നേതാവ് മാർട്ടിൻ ഷൂൾസ് നേരത്തെ വിദേശകാര്യ വകുപ്പ് ഏറ്റെടുക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും, വ്യാപകമായ എതിർപ്പിനെത്തുടർന്ന് പിൻവാങ്ങിയത് ഇപ്പോൾ മറ്റൊരു പുതിയ വിഷയമായി തുടരുകയാണ്. പുതിയ ടീമുമായാണ് ഭരണം തുടങ്ങാൻ പോകുന്നതെന്ന് മെർക്കൽ പരോക്ഷ സൂചനയും നൽകിക്കഴിഞ്ഞു. ധനമന്ത്രാലയം എസ്പിഡിക്കായിരിക്കും. സാന്പത്തിക മന്ത്രാലയം സിഡിയുവിനും.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
മന്ത്രിസഭാ രൂപീകരണം: നയം വ്യക്തമാക്കി മെർക്കൽ
10:51 PM Feb 12, 2018 | Deepika.com