സഭാ നടത്തിപ്പിനെക്കുറിച്ചു സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പ്രഖ്യാപനം നടത്തി. സഭാനേതാവ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടന പ്രസംഗത്തിൽ കരടു രേഖയുടെ വിശദാംശങ്ങൾ അവതരിപ്പിയ്ക്കപ്പെട്ടു.
പ്രവാസികളെ സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന്റെ മുഖ്യപങ്കാളികളും ചാലക ശക്തികളുമാക്കി മാറ്റുന്നതിനും അനുരൂപമായ സാഹചര്യം സൃഷ്ടിക്കാൻ ലോക കേരളസഭക്ക് സാധിക്കുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ലോക രംഗത്ത് അറിവിന്റെ വിപ്ലവത്തിന് ചാലു കീറുന്നവരുടെ മുൻ നിരയിൽ മലയാളികളുണ്ടെന്നും, അന്താരാഷ്ട്ര രംഗത്ത് സ്വാധീനം ചെലുത്താൻ കഴിയുന്ന മലയാളി പ്രവാസികൾക്ക് തങ്ങളുടെ മേഖലകളിലെ ഇതരപ്രമുഖരുടെ വിഭവവും നൈപുണ്യവും കേരളത്തിലേക്ക് ആകർഷിക്കാൻ കഴിയുന്നത് പ്രയോജനം ചെയ്യുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. അവരുടെ കേരള സന്ദർശനങ്ങളിലെ സേവനം സർവകലാശകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രയോജനപ്പെടുത്താൻ സാധിക്കുന്നത് പ്രധാനമാണ്. അവരുടെ കാഴ്ചപാടുകൾകൂടി ഉൾക്കൊണ്ട് അക്കാദമിക് നവീകരണം സാധ്യമാക്കാനാകണം. അതിലൂടെ അന്താരാഷ്ട്ര വിജ്ഞാനഘടനയിലേക്ക് നമ്മുടെ വിജ്ഞാന ഘടനയും വിളക്കി ചേർക്കാനാവുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ ജനപ്രതിനിധികളും പ്രവാസികളുമടക്കം 351 പ്രതിനിധികൾ പങ്കെടുക്കുന്നതാണ് ലോക കേരളസഭ. ജർമനിയിൽ നിന്നും ലോക കേരള സഭാ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട ജിൻസണ് ഫ്രാൻസിസ് കല്ലുമാടിയ്ക്കൽ, മാത്യു ജേക്കബ്, എന്നിവർക്കു പുറമെ സർക്കാരിന്റെ പ്രത്യേക ക്ഷണിതാക്കളായ ജോസ് പുതുശേരി, പോൾ ഗോപുരത്തിങ്കൽ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രത്യേക ക്ഷണിതാവായ ജോളി തടത്തിൽ ആരോഗ്യ കാരണങ്ങളാൽ സമ്മേളനത്തിൽ എത്താനായില്ല.
ഉച്ചഭക്ഷണത്തിനുശേഷം 2.30 നു നിയമസഭാ സമുച്ചയത്തിലെ അഞ്ച് ഉപവേദികളിൽ പശ്ചിമേഷ്യ, ഏഷ്യയിലെ ഇതര രാജ്യങ്ങൾ, യൂറോപ്പും അമേരിക്കയും, മറ്റു ലോക രാജ്യങ്ങൾ, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങൾ എന്നിങ്ങനെ മേഖല തിരിച്ചുള്ള സമ്മേളനങ്ങൾ നടന്നു.
യൂറോപ്പ് മേഖലയിൽ നിന്ന് ജിൻസണ് ഫ്രാൻസിസ് കല്ലുമാടിയ്ക്കൽ (ജർമൻ ഭാഷാ സെന്റർ/ ഡയറക്ട് ഫ്ളൈറ്റ്), ജോസ് പുതുശേരി മാത്യു ജേക്കബ്, (പ്രവാസി വോട്ട് /ഇരട്ടപൗരത്വം), (പഞ്ചായത്തുകൾ തോറും ഭക്ഷ്യലാബുകൾ/ലോക മലയാള സമ്മേളനം), പോൾ ഗോപുരത്തിങ്കൽ (സാംസ്കാരികം/ വെയ്സ്റ്റ് മാനേജ്മെന്റ്) എന്നീ വിഷയങ്ങളിൽ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് സംസാരിച്ചു. ചർച്ചയിൽ ആകൃഷ്ടനായ കേരള ധനമന്ത്രി ഡോ.തോമസ് ഐസക് വിഷയത്തിന്റെ വിശദാംശങ്ങൾ നൽകുവാൻ അംഗങ്ങളോട് ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച രാവിലെ 11 നു പ്രവാസലോകത്തിന്റെ വർത്തമാനം, ഭാഷ, കാലം, സംസ്കാരം എന്ന വിഷയം ജേക്കബ് ജോർജ് അവതാരിപ്പിയ്ക്കുകയും തുടർന്നുള്ള ചർച്ചയിൽ ശശികുമാർ മോഡറേറ്ററുമായി. ശോഭന, ടി.ജെ.എസ്.ജോർജ്, എം.മുകുന്ദൻ, സച്ചിദാനന്ദൻ, രേവതി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു ഒന്നര മണിക്കൂർ വീതമുള്ള മൂന്നു സെഷനുകളാക്കിയായിരുന്നു ചർച്ച. ഉച്ചകഴിഞ്ഞു നടന്ന ശാസ്ത്രസാങ്കേതികം: സാധ്യതകളും വെല്ലുവിളിയും എന്ന വിഷയത്തിലുള്ള ചർച്ചയിൽ മുരളി തുമ്മാരുകുടി മോഡറേറ്ററായി. കെ.കെ.കൃഷ്ണകുമാർ അവതരിപ്പിച്ച വിഷയത്തിൽ ക്രിസ് ഗോപാലകൃഷ്ണൻ, ഗീതാ ഗോപിനാഥ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ