ബെർലിൻ: ജർമനിയിൽ സിഡിയു സഖ്യം എസ്പിഡിയുമായി നടത്തിയ സർക്കാർ രൂപീകരണ ചർച്ച വിജയിച്ചു. വലിയ തടസങ്ങളുണ്ടായെങ്കിലും പുതിയ മുന്നണി സർക്കാർ രൂപീകരണത്തിനുള്ള പച്ചക്കൊടി എസ്പിഡിയുമായുള്ള ചർച്ചയിൽ ഉയർന്നതായി മെർക്കലും ഷുൾഷും പ്രഖ്യാപിച്ചു.
വിട്ടുവീഴ്ചകൾക്ക് സിഡിയു തയാറായതാണ് കാര്യങ്ങൾ എളുപ്പത്തിലാക്കിയത്. രാജ്യത്തിന് ഉചിതമായ നയങ്ങൾ മാത്രം സ്വീകരിക്കുക പാർട്ടിയുടെ കർത്തവ്യമാണെന്നും മെർക്കൽ കൂട്ടിച്ചേർത്തു.
കഴിഞ്ഞ 24 മണിക്കൂർ നീണ്ടു നിന്ന മാരത്തോണ്‍ ചർച്ചയിൽ പുതിയ മുന്നണിയുടെ 28 പേജുള്ള കരടു രൂപം ഇരു കക്ഷികളും അംഗീകരിച്ചു. ജർമനിയിലേയ്ക്കുള്ള അഭയാർത്ഥി കുടിയേറ്റത്തിൽ ശക്തമായ വെട്ടിക്കുറയ്ക്കലുകൾ നിരത്തിയാണ് ഇരുകക്ഷികളും സമവായത്തിലെത്തിയത്. പ്രതിവർഷം രണ്ടു ലക്ഷം പേരെ മാത്രമേ സ്വീകരിയ്ക്കുകയുള്ളുവെന്നും ഇങ്ങനെ എത്തുന്നവരുടെ പരിധി നിശ്ചയിച്ചു. കുടുംബാംഗങ്ങളായി മാസത്തിൽ ആയിരം പേരെ മാത്രമേ ചേർക്കുകയുള്ളുവെന്നും തീരുമാനമായി.
ഗ്രീൻ പാർട്ടിയുമായും എഫ്ഡിപിയുമായും നടത്തിയ സഖ്യ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ്, പ്രതിപക്ഷത്തിരിക്കുമെന്നു പ്രഖ്യാപിച്ച മുൻ സർക്കാരിലെ സഖ്യകക്ഷി എസ്പിഡിയുമായി സിഡിയു - സി എസ് യു നേതാക്കൾ ചർച്ചകൾ തുടങ്ങിവച്ചത്.
പ്രാഥമിക ചർച്ചകളുടെ അവസാന ദിവസം എസ്പിഡി നേതാവ് മാർട്ടിൻ ഷൂൾസും വലിയ പ്രതിബന്ധങ്ങളെക്കുറിച്ചു സൂചന നൽകിയെങ്കിലും മെർക്കൽ നാലാമൂഴവും ചാൻസലറായി പുതിയ സർക്കാർ അധികം വൈകാതെ അധികാരമേൽക്കും.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ജർമനിയിൽ മുന്നണി ചർച്ച വിജയിച്ചു; മെർക്കൽ ഭരണത്തിന് വീണ്ടും പച്ചക്കൊടി
11:03 PM Jan 12, 2018 | Deepika.com