തിരുവനന്തപുരം: ജനാധിപത്യ കേരളത്തിന്റെ ചരിത്രത്തിലെ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട് ഭാരതത്തിനകത്തും പുറത്തുമുള്ള പ്രവാസി സമൂഹത്തെ ഉൾപ്പെടുത്തി രൂപീകരിച്ച ലോക കേരള സഭയുടെ പ്രഥമ സമ്മേളനം ജനുവരി 12, 13 തീയതികളിലായി തിരുവനന്തപുരത്ത് നിയസഭ സമുച്ചയത്തിൽ നടക്കുന്നു.
ലോകമെന്പാടുമുള്ള കേരളീയരുടെ കൂട്ടായ്മയും സഹകരണവും പ്രോൽസാഹിപ്പിയ്ക്കുന്നതിലൂടെ കേരളീയരുടെയെല്ലാം സാംസ്കാരികവും സാമൂഹികവും സാന്പത്തികവുമായ പുരോഗതിയാണ് സഭ ലക്ഷ്യമിടുന്നത്. പ്രവാസി കേരളീയരെ സംബന്ധിയ്ക്കുന്ന പൊതു വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും തീരുമാനിയ്ക്കുന്നതിനും നാളിതുവരെ ഒരു പൊതുസഭയുണ്ടായിരുന്നില്ല. അതിന്റെ വെളിച്ചത്തിലാണ് വിദേശ രാജ്യങ്ങളിലെയും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെയും കേരളീയ പ്രവാസികളെ പ്രതിനിധീകരിയ്ക്കുന്ന 178 അംഗങ്ങളെ നാമനിർദ്ദേശം ചെയ്തും, കേരളത്തിലെ 20 എംപിമാരെയും 140 എംഎൽഎ മാരെയും സർക്കാരിന്റെ പ്രത്യേക ക്ഷണിതാക്കളെ ഉൾപ്പെടുത്തിയും 351 അംഗങ്ങളുള്ള ലോക കേരള സഭ രൂപീകരിച്ചത്. അതുകൊണ്ടു തന്നെ പുതിയ ലോക കേരള സഭയുടെ ആദ്യത്തെ സമ്മേളനം പ്രവാസികൾ എല്ലാം തന്നെ വളരെ ആകാംക്ഷയോടെയാണ് നേക്കിക്കാണുന്നത്.
കേരളീയ പ്രവാസികളെ പ്രതിനിധീകരിക്കുന്ന 177 പേരിൽ 42 പേർ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും 99 പേർ വിദേശരാജ്യങ്ങളിൽ നിന്നുള്ളവരും ആറുപേർ തിരിച്ചെത്തിയ പ്രവാസികളുമാണ്. കൂടാതെ വിവിധ മേഖലകളിൽനിന്നുള്ള 30 പ്രമുഖരെയും സഭയിലേക്ക് നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. ഇന്ത്യൻ പൗരത്വമില്ലാത്ത ഇന്ത്യൻ വംശജരേയും ക്ഷണിച്ചിട്ടുണ്ട്. നോർക്ക റൂട്ട്സ് വഴി പ്രവാസി സംഘടനകളും പ്രവാസികളും സമർപ്പിച്ച അപേക്ഷകൾ പരിഗണിച്ചാണ് അംഗങ്ങളെ തെരഞ്ഞെടുത്തിരിയ്ക്കുന്നത്.
രാജ്യസഭാ മാതൃകയിലാണ് സഭാംഗത്വം. രണ്ടുവർഷത്തിനുശേഷം മൂന്നിലൊരാൾ പിരിഞ്ഞുപോകും. ഇതിന്റെ മാനദണ്ഡം പിന്നീടു നിശ്ചയിക്കും. അംഗങ്ങൾക്കു ലഭിക്കുന്ന പദവി സംബന്ധിച്ച് തീരുമാനം പിന്നീടുണ്ടാവും. മുഖ്യമന്ത്രി ആയിരിക്കും ലോകകേരള സഭാ നേതാവ്. പ്രതിപക്ഷനേതാവ് ഉപനേതാവും. നിയമസഭാ സ്പീക്കറുടെ അധ്യക്ഷതയിലുള്ള ഏഴംഗ പ്രിസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുക.
12 ന് വെള്ളിയാഴ്ച രാവിലെ 9.30ന് സഭയുടെ രൂപീകരണം സംബന്ധിച്ച് സെക്രട്ടറി ജനറലും സംസ്ഥാന ചീഫ് സെക്രട്ടറിയുമായ പോൾ ആന്റണിയുടെ പ്രഖ്യാപനത്തോടെ സഭാംഗങ്ങൾ ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്ക്കും. തുടർന്ന് ഭരണ നടത്തിപ്പിനെക്കുറിച്ചു സ്പീക്കർ പി. ശ്രീരാമകൃഷ്ണന് പ്രഖ്യാപനം നടത്തും. സഭാനേതാവുകൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടികൾ ഉദ്ഘാടന പ്രസംഗിച്ചതിനു ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അംഗങ്ങളെ അഭിസംബോധന ചെയ്യും. ഉച്ചകഴിഞ്ഞ് നിയമസഭാ സമുച്ചയത്തിലെ അഞ്ച് ഉപവേദികളിൽ മേഖല തിരിച്ചുള്ള സമ്മേളനങ്ങൾ നടക്കും.
ലോക കേരള സഭയുടെ രണ്ടാം ദിവസമായ 13 ന് ശനിയാഴ്ച വിവിധ വിഷയങ്ങൾ അടിസ്ഥാനമാക്കിയുള്ള മേഖലാ സമ്മേളനങ്ങൾ നടക്കും. രാവിലെ ഒൻപതിന് ആരംഭിയ്ക്കുന്ന ആദ്യത്തെ സെഷൻ അഞ്ചു വേദികളിലാണ് അരങ്ങേറുന്നത്.
ഉച്ചകഴിഞ്ഞ് രണ്ടിനു നടക്കുന്ന പൊതുസഭാസമ്മേളനത്തിൽ ലോക കേരള സഭയെ സംബന്ധിച്ച കാഴ്ചപ്പാടുകൾ എന്ന വിഷയത്തിൽ വിവിധ മേഖലകളിലെ പ്രമുഖർ അവതരിപ്പിക്കും. തുടർന്നു വിവിധ മേഖലകളുടെ റിപ്പോർട്ടിംഗ് നടക്കും. 3.45 ന് മുഖ്യമന്ത്രിയുടെ സമാപന പ്രസംഗത്തോടെ നിയമസഭാ സമുച്ചയത്തിലെ പരിപാടികൾ സമാപിക്കും.
വെകുന്നേരം 6.30ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന സമാപന പൊതുസമ്മേളനം ഗവർണർ ജസ്റ്റീസ് പി. സദാശിവം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായിരിക്കും. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തിരുവനന്തപുരം മേയർ വി.കെ പ്രശാന്ത് തുടങ്ങിയവർ പ്രസംഗിക്കും. മന്ത്രിമാർ, എംപിമാർ, എംഎൽഎ മാർ, പ്രമുഖ വ്യവസായികൾ (എൻആർഐ), വിവിധ മേഖലാരാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന വ്യക്തികർ തുടങ്ങിയവർ സന്നിഹിതരായിരിക്കും. ചീഫ് സെക്രട്ടറി പോൾ ആന്റണി സ്വാഗതവും നോർക്ക സെക്രട്ടറി ബിശ്വനാഥ് സിൻഹ നന്ദിയും പറയും. തുടർന്നു അരങ്ങേറുന്ന വിവിധ കലാപരിപാടികളോടെ ലോക കേരളസഭയുടെ പരിപാടികൾക്ക് പൂർണ്ണമായും തിരശീല വീഴും.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ലോകകേരളസഭ സമ്മേളനം 12, 13 തീയതികളിൽ; ആകാംക്ഷയോടെ പ്രവാസി സമൂഹം
10:35 PM Jan 11, 2018 | Deepika.com