ആഗോളതലത്തിലുള്ള മലയാളി സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്ത സംഗമത്തിൽ ആനുകാലിക സാമൂഹിക സാന്പത്തിക മെഡിക്കൽ രംഗത്തുനിന്നുള്ള വിദഗ്ദ്ധ വ്യക്തികൾ പ്രവാസികളുമായി സംവാദിച്ചു. വിദേശ മലയാളികൾ കേരളത്തിൽ ബാങ്കിംഗ്, റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് രംഗത്ത് നേരിടുന്ന പ്രതിസന്ധികളും പരിഹാരങ്ങളും എന്ന വിഷയത്തെ സംബന്ധിച്ച് ഓപ്പണ്‍ ഫോറം മുൻ യുഎൻ. പ്രതിനിധി മോഡറേറ്ററായി.
ആഗോള സംഗമത്തിൽ വിവിധ രാജ്യങ്ങളിൽനിന്നും പങ്കെടുത്ത വിദേശമലയാളികൾ ബാങ്കിംഗ്, റിയൽ എസ്റ്റേറ്റ് മേഖലകളിലെ വിദഗ്ദ്ധരുമായി ചർച്ച ചെയ്തു. ഈ ചർച്ചയിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾ കൂടുതൽ വിദേശമലയാളികൾക്ക് ഉപയോഗപ്രദമാക്കുവാൻ വിവിധ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതാണെന്ന് ഇന്ത്യൻ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റും ഏഷ്യാനെറ്റ് (യുഎസ്എ കാനഡാ) ഡയറക്ടറുമായ രാജു പള്ളത്ത് അറിയിച്ചു.
മാറി വരുന്ന സാഹചര്യത്തിൽ യുകെ, യൂറോപ്പ്, യുഎസ്എ. ഫാർ ഈസ്റ്റ് എന്നിവിടങ്ങളിലുള്ള മലയാളികളെ ഇന്ത്യയിലെ സാമൂഹിക സാന്പത്തിക രംഗങ്ങളിൽ പ്രത്യേകിച്ച് ബാങ്കിംഗ് മേഖലകളിൽ വിദേശമലായളികൾക്കുവേണ്ടി സുതാര്യത വരുത്തണമെന്ന് യുക്മ (യുകെ) പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് അഭിപ്രായപ്പെട്ടു. വിദേശമലയാളികൾക്കായി പ്രവാസി പ്രൊട്ടക്ഷൻ ഉടൻ ഗവണ്മെന്റ് നടപ്പാക്കണമെന്ന് വേൾഡ് മലയാളി കൗണ്‍സിൽ ഓസ്ട്രിയൻ റീജൻ പ്രസിഡന്റ് പ്രീതി മലയിൽ ആവശ്യപ്പെട്ടു.
പ്രവാസികൾക്ക് ബാങ്കിൽനിന്ന് അവർക്ക് നാട്ടിൽവരുന്ന വേളയിൽ താല്‍ക്കാലികമായും അല്ലാതെയും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പ്രത്യേകിച്ച് 2016-17 വർഷങ്ങളിൽ ഉണ്ടായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും ശ്രദ്ധിക്കണമെന്നും ബാങ്കുകൾ വിദേശമലയാളികളോട് സേവന മനോഭാവത്തോടുകൂടി പെരുമാറാൻ ശ്രദ്ധിക്കണമെന്നും കമാൻഡർ വർഗീസ് ചാമത്തിൽ അഭിപ്രായപ്പെട്ടു.
ഗൾഫിൽനിന്ന് തിരികെയെത്തിയ മലയാളികൾ പ്രത്യേക ക്ഷേമപാക്കേജുകൾ ഉപയോഗിക്കണമെന്ന് സോണി ചെറിയാൻ പേരങ്ങാട്ട് (എക്സ് യുഎഇ) അഭിപ്രായപ്പെട്ടു. ഓണ്‍ലൈൻ ബിസിനസ് നടത്തുന്ന തനിക്ക് കേരളത്തിൽ ഒരു മുൻവിദേശ മലയാളി എന്ന നിലയിൽ ബിസിനസ് നടത്തുവാൻ അനുകൂല സാഹചര്യമാണെന്ന് എൽസാ മീഡിയാ ചെയർമാൻ വർഗീസ് (എക്സ് ദുബായ്) ചർച്ചയിൽ പറഞ്ഞു.
വിദേശ മലയാളികൾക്ക് വേണ്ട നിർദ്ദേശങ്ങളുമായി ബാങ്കിംഗ് ലോണ്‍ ഇൻവെസ്റ്റ്മെന്റ് രംഗത്തുനിന്ന് രാജൻ ജേക്കബ് , വിപിൻ സേവ്യർ , അഖിൽരാജ് എന്നിവരും ഓണ്‍ലൈൻ രംഗത്തെ റിയൽ എസ്റ്റേറ്റ് പ്രവണതകളെക്കുറിച്ച് സിബി ജോർജ്ജും (കേരളാ ഡോട്ട് കോം) സംസാരിച്ചു. പ്രവാസികൾ കേരളത്തിൽ നടത്തുന്ന റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റുകൾക്ക് മുൻപ് ലീഗൽ ഫോർമാലിറ്റീസ് ശ്രദ്ധിക്കണമെന്ന് അഡ്വ. ബഷീർ റാവൂത്തറും പ്രമുഖ വില്ലാ പ്രോജക്ട് രംഗത്ത് നിന്ന് ജോസ് കുര്യൻ (പുഷ്പഗിരിയിൽ ബിൽഡേഴ്സ്) അഭിപ്രായപ്പെട്ടു.
രണ്ടാം സെഷനിൽ മെഡിക്കൽ ടൂറിസത്തിന്റെ സാധ്യതകൾ തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ ഹൃദ്രോഗ വിദഗ്ദ്ധൻ ഡോ. ജോണ്‍ വെല്ലാത്ത് അവതരിപ്പിച്ചു. ആഗോള മലയാളി സംഗമത്തിന്റെ ഭാഗമായി ചാരിറ്റി പ്രവർത്തനങ്ങൾ കമാൻഡർ വർഗീസ് ചാമത്തിൽ പ്രഖ്യാപിച്ചു. തിരുവല്ലാ പ്രവാസി അസോസിയേഷന്റെ ആതുര സേവനരംഗത്ത് മികച്ച പ്രവർത്തനങ്ങൾക്ക് തിരുവല്ലാ ബിലീവേഴ്സ് മെഡിക്കൽ കോളേജിന് ഏർപ്പെടുത്തിയ അവാർഡ് ബിഷപ്പ് ജോജു മാത്യു ഏറ്റുവാങ്ങി. കൂടാതെ ഡോ. ജോണ്‍ വെല്ലാത്തിനെ മികച്ച ഡോക്ടറായും ബിസിനസ് രംഗത്തെ മികവിന് അൻസാരി അഹമ്മദിനെ എക്സലൻസ് അവാർഡും നൽകി. കുട്ടികളുടെ ടാലന്റ് സെർച്ച് പരിപാടിയായ ലിറ്റിൽ പ്രിൻസ് & പ്രിൻസസ് മത്സരവിജയികൾക്ക് മുൻ ഫൊക്കാന പ്രസിഡന്റ് മറിയാമ്മപിള്ള (യുഎസ്എ.) സമ്മാനദാനം നിർവ്വഹിച്ചു. ലോക കേരളാ സഭാഅംഗം വർഗ്ഗീസ് പുതുക്കുളങ്ങര (കുവൈറ്റ്), വേൾഡ് മലയാളി കൗണ്‍സിൽ പ്രതിനിധി പ്രീതി മലയിൽ തുടങ്ങിയവർ പങ്കെടുത്തു.
തിരുവല്ലാ പ്രവാസി അസോസിയേഷൻ നടത്തിയ എൻആർ.ഐ. (ചഞക) മീറ്റിന്റെ സമാപന ചടങ്ങിൽ രാജു ഏബ്രഹാം എംഎൽഎ. , മോൻസ് ജോസഫ് എംഎൽഎ., ബിഷപ്പ് ജോജു മാത്യു, കണ്വൻഷൻ ചെയർമാൻ കുര്യൻ ചെറിയാൻ, പ്രവാസി അസോസിയേഷൻ ലീഗൽ അഡ്വൈസർ ബഷീർ റാവൂത്തർ (എക്സ് കുവൈറ്റ്), പ്രേമാ പിള്ള (യുഎ.ഇ.) , മീഡിയ കോർഡിനേറ്റർ സുനു ഏബ്രഹാം എന്നിവർ പങ്കെടുത്തു.