ബെർലിൻ: ഭരണപ്രതിസന്ധി പരിഹരിക്കാനുള്ള ജർമനിയുടെ ശ്രമങ്ങൾക്കു പ്രതീക്ഷയായി കോകോ സഖ്യ ചർച്ച. കോ ഓപ്പറേഷൻ കോ എലീഷൻ (സഹകരണ മുന്നണി) എന്നതിന്റെ ചുരുക്കപ്പേരായാണ് കോകോ സഖ്യം എന്ന വിശേഷണം ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നത്.
സിഡിയുവും ഗ്രീൻ പാർട്ടിയും എഫ്ഡിപിയും ഉൾപ്പെട്ട ജമൈക്കൻ സഖ്യം ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് യാഥാർഥ്യമാക്കാൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പ്രധാന പ്രതിപക്ഷമായ എസ്പിഡിയെ കൂട്ടിപിടിച്ച് സിഡിയു സർക്കാർ രൂപീകരണ ശ്രമങ്ങൾ ഉൗർജിതമാക്കിയത്.
ജനവിധി എതിരായതിനാൽ പ്രതിപക്ഷത്തിരിക്കുമെന്നു പ്രഖ്യാപിച്ച എസ്പിഡി നേതാവ് മാർട്ടൻ ഷൂൾസിന് ഇങ്ങനെയൊരു സഖ്യത്തോടു കടുത്ത എതിർപ്പായിരുന്നെങ്കിലും, അദ്ദേഹത്തെ അനുനയിപ്പിക്കാൻ എസ്പിഡി പ്രതിനിധി കൂടിയായ ജർമൻ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റൈൻമെയർ അടക്കമുള്ള മുതിർന്ന നേതാക്കൾ നടത്തിയ ശ്രമങ്ങളിലൂടെ സാധിച്ചിട്ടുണ്ട്.
വിശാല മുന്നണി സർക്കാരിൽ എസ്പിഡി പങ്കാളികളായാൽ പാർട്ടി നേതൃത്വത്തിൽ താനുണ്ടാകില്ലെന്നു ഭീഷണി മുഴക്കിയിരുന്ന ഷൂൾസിനെ വീണ്ടും പാർട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കുകയും ചെയ്തു. ഇതോടെയാണ് സർക്കാർ രൂപീകരണ സാധ്യത ഒരിക്കൽക്കൂടി സജീവമായിരിക്കുന്നത്.
എസ്പിഡി സർക്കാരിന്റെ ഭാഗമായി പ്രവർത്തിക്കുമോ അതോ, ന്യൂനപക്ഷ സർക്കാരായി തുടരാൻ അനുവദിച്ച് പുറത്തുനിന്നു പിന്തുണയ്ക്കുമോ എന്ന കാര്യത്തിലാണ് ഇനി വ്യക്തത വരാനുള്ളത്. നിർണായക വിഷയങ്ങൾ പാർലമെന്റിന്റെ പൊതു തീരുമാനത്തിനു വിട്ടു സാധ്യമായ മേഖലകളിൽ സഹകരിച്ചു മുന്നോട്ടു പോകുക എന്ന അർഥത്തിലാണ് വിശാല മുന്നണി എന്ന ആശയം വിട്ട് സഹകരണ മുന്നണി എന്ന ആശയത്തിലേക്കുള്ള മാറ്റം. മുന്നണി ചർച്ച വിജയിച്ചാൽ ജനുവരിയിൽ അധികാരമേൽക്കും.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ജർമനിക്കു പ്രതീക്ഷയായി കോകോ സഖ്യം
10:00 PM Dec 14, 2017 | Deepika.com