ബെർലിൻ: ജർമൻ ചാൻസലർ അംഗല മെർക്കലിന്റെ സിഡിയുവും പ്രധാന പ്രതിപക്ഷമായ എസ്പിഡിയും തമ്മിലുള്ള സർക്കാർ രൂപീകരണ ചർച്ചകൾക്ക് ഒൗപചാരിക തുടക്കം കുറിച്ചു. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ മെർക്കലും എസ്പിഡി നേതാവ് മാർട്ടിൻ ഷൂൾസും തമ്മിൽ കൂടിക്കാഴ്ച നടത്തി. പിന്നീട് പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റൈൻമയറുടെ സാന്നിധ്യത്തിലാണ് പ്രാഥമിക ചർച്ചകൾ തുടങ്ങിയത്.
2013 മുതൽ 2017 വരെ ഇരു പാർട്ടികളും ഉൾപ്പെട്ട മുന്നണി സർക്കാരാണ് രാജ്യം ഭരിച്ചത്. ഇക്കുറി ജനവിധി എതിരായതോടെ പ്രതിപക്ഷത്തിരിക്കുമെന്നായിരുന്നു ഷൂൾസിന്റെ പ്രഖ്യാപനം. സിഡിയുവും ഗ്രീൻ പാർട്ടിയും എഫ്ഡിപിയും തമ്മിൽ നടത്തിയ സഖ്യ ചർച്ച പരാജയപ്പെട്ടതോടെയാണ് സിഡിയുവിനെ സർക്കാർ രൂപീകരണത്തിൽ പിന്തുണയ്ക്കാൻ എസ്പിഡിക്കു മേൽ വീണ്ടും സമ്മർദം ശക്തമായത്.
ഇങ്ങനെയൊരു സർക്കാർ രൂപീകരണത്തോട് ഷൂൾസിന് യോജിപ്പില്ലായിരുന്നെങ്കിലും ജർമൻ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റൈൻമയറുടെയും മുതിർന്ന പാർട്ടി നേതാക്കളുടെയും സമ്മർദത്തിനു വഴങ്ങാൻ അദ്ദേഹം നിർബന്ധിതനാകുകയായിരുന്നു. മുന്നണിയുണ്ടായാൽ മാർട്ടിൻ ഷൂൾസ് മന്ത്രിസഭയുടെ ഭാഗമാകില്ല എന്നും ഉറപ്പായി.
ബവേറിയൻ സഹോദര പാർട്ടിയായ സിഎസ്യുവിന്റെ നേതാവ് ഹോഴ്സ്റ്റ് സീഹോഫറും സഖ്യ ചർച്ചയെ പിന്തുണയ്ക്കുന്നത് മെർക്കലിന് കരുത്താകുമെന്നു വിലയിരുത്തൽ.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
മെർക്കലിന് വീണ്ടും പ്രതീക്ഷ; മുന്നണിയ്ക്കായി ഒൗപചാരികമായി ചർച്ച തുടങ്ങി
10:08 PM Dec 01, 2017 | Deepika.com