പാരീസ്: ഫ്രഞ്ച് പ്രസിഡന്റായി ഇമ്മാനുവൽ മാക്രോണ്‍ സ്ഥാനമേറ്റിട്ട് ആറു മാസമാകുന്പോൾ അദ്ദേഹത്തിന്റെ ജനപ്രീതിയിൽ കുത്തനെ ഇടിവ് രേഖപ്പെടുത്തുന്നു. എന്നാൽ, പ്രസിഡന്റ് എന്ന നിലയിൽ കരുത്തിന് ഒട്ടും കുറവും വന്നിട്ടില്ലെന്നാണ് വിലയിരുത്തൽ.
തൊഴിൽ വിപണി പരിഷ്കാരങ്ങൾ അടക്കം വിവാദപരമായ തന്റെ നയങ്ങളെല്ലാം അദ്ദേഹം ശക്തമായി തന്നെ മുന്നോട്ടു കൊണ്ടുപോകുന്നു. ഇതിനൊപ്പം, യൂറോപ്യൻ ഐക്യം സംബന്ധിച്ചു നടത്തിയിട്ടുള്ള വാചകമടി മാത്രമല്ലെന്നു തെളിയിച്ചു പല കാര്യങ്ങളിലും സ്വയം മുൻകൈയെടുക്കുകയും ചെയ്യുന്നു.
തൊഴിൽ വിപണി പരിഷ്കരണത്തിനു പുറമേ ഭീകരവിരുദ്ധ നിയമം, രാഷ്ട്രീയം സംശുദ്ധമാക്കാനുള്ള നിയമം എന്നീ സുപ്രധാന ബില്ലുകളും അദ്ദേഹം പാസാക്കിയെടുത്തു. ഇവയെല്ലാം തന്നെ ഏതെങ്കിലും തരത്തിൽ വിവാദങ്ങളിൽപ്പെടുകയും ചെയ്തിരുന്നെങ്കിലും സ്വന്തം ഭാഗം ശക്തമായി സ്ഥാപിക്കാൻ മാക്രോണ്‍ മുന്നിൽ തന്നെ നിന്നു.
തത്കാലം ചില എതിർപ്പുകൾ ഉയർന്നാലും ദീർഘകാലാടിസ്ഥാനത്തിൽ രാജ്യത്തിനു ഗുണകരമായ തീരുമാനങ്ങളാണ് മാക്രോണ്‍ സ്വീകരിച്ചിരിക്കുന്നതെന്നു വാദിക്കുന്നവർ ഏറെയാണ്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ജനപ്രീതി കുറഞ്ഞിട്ടും കരുത്തോടെ മാക്രോണ്‍
10:33 PM Nov 15, 2017 | Deepika.com