ബെർലിൻ: ജർമനിയിലെ പുതുക്കിയ വാഹന നിയമം ഒക്ടോബർ 19 മുതൽ പ്രാബല്യത്തിലായി. ഇതനുസരിച്ച് പിഴയും ശിക്ഷയും കടുത്തതാക്കി. വാഹനമോടിയ്ക്കുന്പോൾ മൊബൈൽ ഉപയോഗം, മുഖം മറച്ചുള്ള ഡ്രൈവിംഗ്, ആംബുലൻസുകളെയും, രക്ഷാപ്രവർത്തന വാഹനങ്ങളെയും തടസപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളിൽ ഡ്രൈവിംഗ് ലൈസൻസ് താൽക്കാലികമായി റദ്ദാക്കുകയോ നിരോധിയ്ക്കുകയോ ചെയ്യും.
ഡ്രൈവ് ചെയ്യുന്പോൾ മൊബൈൽ ഉപയോഗിച്ചാൽ 150 യൂറോ പിഴയും ഒരുമാസം ലൈസൻസ് സസ്പെൻഷനുമാണ് ശിക്ഷ. ആംബുലൻസിന്റെ മാർഗ്ഗം തടപ്പെടുത്തിയാൽ 200 യൂറോ മുതൽ 320 യൂറോ വരെ പിഴയും ഒരു മാസത്തെ ലൈസൻസ് സസ്പെൻഷനുമാണ് ലഭിയ്ക്കുക. പോലീസ് എമർജൻസി വാഹനങ്ങളും മറ്റു എമർജൻസി വാഹനങ്ങളും തടസപ്പെടുത്തിയാൽ 240 മുതൽ 320 യൂറോ പിഴയും ഒരു മാസം ലൈസൻസ് സസ്പെൻഷനുമാണ് ശിക്ഷ. അതുപോലെ തന്നെ വാഹനമോടിയ്ക്കുന്പോൾ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ചാൽ 100 മുതൽ 200 യൂറോ വരെ പിഴയും ഒരു മാസത്തെ ലൈസൻസ് സസ്പെൻഷനുമായിരിയ്ക്കും ശിക്ഷ. സൈക്കിൾ സവാരി ചെയ്യുന്പോൾ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ചാൽ 55 യൂറോ പിഴയടയ്ക്കേണ്ടി വരും.
വാഹന നിയമങ്ങൾ ഒട്ടും പാലിയ്ക്കാതെ പിടിയ്ക്കപ്പെട്ടാൽ കനത്ത തുക പിഴയായും രണ്ടു വർഷം ജയിൽവാസവും, ആജീവനാന്തം ലൈസൻസ് നഷ്ടപ്പെടുകയും ചെയ്യും.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ജർമനിയിലെ പുതുക്കിയ വാഹനനിയമം പ്രാബല്യത്തിലായി
09:47 PM Oct 19, 2017 | Deepika.com