വലേറ്റ: പാനമ രേഖകൾ പുറത്തു കൊണ്ടു വന്നവരിൽ ഒരാളായ പ്രശസ്ത മാധ്യമപ്രവർത്തക ദാഫ്നെ കരുവാന ഗലീസിയ മാൾട്ടയിൽ കാർബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. വീട്ടിൽ നിന്ന് ഉത്തര മാൾട്ടയിലൂടെ കാറിൽ സഞ്ചരിക്കവേയാണ് കാറിനടിയിൽ ഘടിപ്പിച്ച ബോംബ് പൊട്ടിതെറിച്ചത്. തത്ക്ഷണം കാർ നിരവധി കഷ്ണങ്ങളായി പൊട്ടിത്തെറിച്ചെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
റണ്ണിംഗ് കമന്ററി എന്ന സ്വതന്ത്ര വാർത്താ ബ്ലോഗ് നടത്തുകയായിരുന്നു ഗസീലിയ. മാൾട്ടയിലെ പത്രങ്ങളെക്കാളും ഏറെ വായനക്കാരാണ് ഈ ബ്ലോഗിന് ഉണ്ടായിരുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലോക രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു പനാമ രേഖകൾ.
മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി നാവസ് ഷെരിഫ് അടക്കം നിരവധി ലോക നേതാക്കൾ പനാമ രേഖകൾ പുറത്തുവന്നതിന് തുടർന്ന് രാജിവച്ചിരുന്നു. രാഷ്ട്രീയ നേതാക്കളുടെ അടക്കം വൻ തോതിലുളള അഴിമതിയുടെ കഥകൾ ഈ വെബ്സൈറ്റ് വഴിയാണ് ഗസീലിയ പുറത്തുവിട്ടത്. മാൾട്ടീസ് പ്രധാനമന്ത്രി ജോസഫ് മസ്കറ്റിനെതിരെ ദുഷ്പ്രവർത്തികളുടെ പേരിൽ ഈ വർഷം ആദ്യം ഗസീലിയ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു.
അതെസമയം, തന്റെ ഏറ്റവും വലിയ വിമർശകയാണ് അവരെന്നും എന്നാൽ കൊലപാതത്തിന് പിന്നിലുളളവരെ നിയമത്തിന് മുൻപിൽ കൊണ്ടുവരുമെന്നും മൾട്ടീസ് പ്രധാനമന്ത്രി പ്രതികരിച്ചു. പത്ര സ്വാതന്ത്രത്തിനെതിരായ പൈശാചിക നടപടിയാണ് ഗസീലിയയുടെ കൊലപാതകമെന്നും അദ്ദേഹം പറഞ്ഞു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
പനാമ രേഖകൾ പുറത്തുവിട്ട മാധ്യമപ്രവർത്തക ബോംബ് സ്ഫോടനത്തിൽ മരിച്ചു
10:31 PM Oct 18, 2017 | Deepika.com