ബ്രസൽസ്: യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നടന്ന ഏറ്റവും പുതിയ തെരഞ്ഞെടുപ്പുകളിലെല്ലാം തീവ്ര വലതുപക്ഷ പാർട്ടികൾ നടത്തിയിരിക്കുന്നത് വൻ മുന്നേറ്റം. ഓസ്ട്രിയയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തോറ്റത് തലനാരിഴയ്ക്ക്. ജർമൻ പാർലമെന്റിൽ ചരിത്രത്തിലാദ്യമായി അവർ പ്രാതിനിധ്യമുറപ്പിക്കുകയും ചെയ്തു. ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും രണ്ടാം സ്ഥാനം വരെയെത്തിയ പ്രകടനമാണ് തീവ്ര വലതുപക്ഷക്കാർ നടത്തിയത്.
ഓസ്ട്രിയയിൽ യൂറോ വിരുദ്ധ ഫ്രീഡം പാർട്ടിഭരണ പങ്കാളിത്തവും നേടിക്കഴിഞ്ഞു. 1956ൽ മുൻ നാസികൾ ചേർന്ന് രൂപീകരിച്ച ഈ പാർട്ടി യൂറോപ്പിലെ ഏറ്റവും പഴക്കമുള്ള വലതുപക്ഷ പാർട്ടികളിലൊന്നാണ്.
നെതർലൻഡ്സിൽ ഗീർട്ട് വൈൽഡേഴ്സിന്റെ ഫ്രീഡം പാർട്ടി കടുത്ത ഇസ്ലാം വിരുദ്ധ നിലപാടുകളുമായി തെരഞ്ഞെടുപ്പിനെ നേരിട്ട്, പാർലമെന്റിലെ ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റക്കക്ഷിയായി മാറി. ഹംഗറിയിൽ ജോബിക് എന്ന പാർട്ടിയാണ് പാർലമെന്റിലെ രണ്ടാമത്തെ വലിയ കക്ഷി.
ഇറ്റലിയിൽ നോർത്തേണ്‍ ലീഗാണ് വലതുപക്ഷത്തിന്റെ പതാകയേന്തുന്നത്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ അവർ നേടിയത് 18 സീറ്റ്. ഗ്രീസിൽ നിയോ നാസികളായ ഗോൾഡൻ ഡോണ്‍ പാർലമെന്റിൽ മൂന്നാം സ്ഥാനത്താണ്. സ്വീഡനിൽ നിയോ നാസി പ്രസ്ഥാനത്തിൽ വേരുകളുള്ള ഡെമോക്രാറ്റ്സ് പാർട്ടി മൂന്നാമത്തെ വലിയ കക്ഷിയാണിപ്പോൾ.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
യൂറോപ്പിലാകമാനനം തീവ്ര വലതുപക്ഷം വേരുറപ്പിക്കുന്നു
10:00 PM Oct 17, 2017 | Deepika.com