ബർലിൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ജർമൻ ചാൻസലർ അംഗല മെർക്കലും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയിൽ ഹസ്തദാനം മുതലൊന്നും ശരിയായ രീതിയിലായിരുന്നില്ല. ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടും മുൻപേ ആരംഭിച്ച വൈരം പരിഹരിക്കാൻ അതിനു ശേഷവും കാര്യമായ ശ്രമമൊന്നും ഇരു ഭാഗത്തുനിന്നും ഉണ്ടായതുമില്ല.
എന്നാൽ, ഇപ്പോൾ സാഹചര്യങ്ങൾ വ്യത്യസ്തമാകുന്നു. മെർക്കൽ നാലാം വട്ടവും ജർമൻ ചാൻസലറായി തെരഞ്ഞെടുക്കപ്പെടുമെന്നാണ് വ്യാപകമായി വിശ്വസിക്കപ്പെടുന്നത്. ട്രംപിന്റെ കടുത്ത വിമർശകനായ എസ്പിഡി നേതാവ് സിഗ്മർ ഗബ്രിയേൽ അടുത്ത മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയുടെ കസേരയിൽ ഉണ്ടാകാനും സാധ്യതയില്ല.
ട്രംപിന്റെ നയങ്ങളിലുള്ള ശക്തമായ എതിർപ്പു പരസ്യമായി പ്രകടിപ്പിക്കാൻ മടി കാണിച്ചിട്ടില്ലാത്ത നേതാവാണ് മെർക്കൽ. യൂറോപ്യൻ വിരുദ്ധ നിലപാടുകൾ ട്രംപും മറച്ചു വയ്ക്കുന്ന പതിവില്ല.
നാറ്റോയിൽ അടക്കം ജർമനിയും യുഎസും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പ്രതിഫലിക്കും. വ്യാവസായിക കയറ്റുമതിയെ ആശ്രയിക്കുന്ന രാജ്യം എന്ന നിലയിൽ ജർമനിക്കും, അതിനെ നിരുത്സാഹപ്പെടുത്തുന്ന അമേരിക്കൻ സർക്കാരിനും ഇനി എങ്ങനെ ഒത്തുപോകാൻ സാധിക്കും എന്നത് ലോകത്തെ കൂടി ബാധിക്കുന്ന വിഷയമായാണ് മാറുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
യുഎസ് - ജർമനി ബന്ധം നിർണായക വഴിത്തിരിവിൽ
09:53 PM Sep 21, 2017 | Deepika.com