ബർലിൻ: വോട്ടർമാരെ നേരിൽ കാണുന്ന ടിവി ഷോയ്ക്കിടെ ചാൻസലർ അംഗല മെർക്കലിനു നേരേ വനിതയുടെ രോഷ പ്രകടനം. വാർധക്യത്തിലെ ദാരിദ്യ്രമാണ് പ്രകോപനം. കിട്ടുന്ന പെൻഷൻ ഒന്നിനും തികയുന്നില്ലെന്നായിരുന്നു അവരുടെ പരാതി.
ഓസ്ട്രിയയിലെ സിറ്റിസൻസ് ഇൻഷുറൻസ് സ്കീം പോലുള്ള പദ്ധതികളാണ് ജർമനിക്ക് ആവശ്യമെന്നും പെട്ര വോഗൽ എന്ന സ്ത്രീ ചാൻസലറോട് അഭിപ്രായപ്പെട്ടു. ആശുപത്രിയിൽ ക്ലീനറാണ് പെട്ര. ട്രേഡ് യൂണിയനിലും സജീവ പ്രവർത്തകയാണ്.
നാൽപ്പതു വർഷം ജോലി ചെയ്ത് വിരമിക്കുന്പോൾ തനിക്കു കിട്ടാൻ പോകുന്ന പ്രതിമാസ പെൻഷൻ 654 യൂറോ മാത്രമായിരിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഇതിൽ നിന്നു വേണം ഹെൽത്ത് ഇൻഷുറൻസിലേക്കും തുക അടയ്ക്കാൻ. ജർമനി ലോകത്തെ ഏറ്റവും സന്പന്നമായ രാജ്യമായിരുന്നിട്ടും വാർധക്യ ദാരിദ്യ്രം നിർമാർജനം ചെയ്യാൻ സാധിക്കാത്തതെന്താണെന്നും അവർ ചോദിച്ചു.
ഓസ്ട്രിയൻ പെൻഷൻ സന്പ്രദായം മികച്ചതാണെന്നു മെർക്കൽ സമ്മതിക്കുകയും ചെയ്തു. ജർമനിയിലെ സർക്കാർ പിന്തുണയുള്ള സ്വകാര്യ പെൻഷൻ സ്കീം ഉപയോഗിക്കാമല്ലോ എന്ന നിർദേശവും അവർ മുന്നോട്ടു വച്ചു. എന്നാൽ, അതനുസരിച്ച് 1050 യൂറോ നൽകാനുള്ള ശേഷി തന്നെപ്പോലുള്ളവർക്ക് ഇല്ലെന്നായിരുന്നു പെട്രയുടെ മറുപടി. ഇതിനു മറ്റു ചില സ്ത്രീകളുടെ പിന്തുണയും കിട്ടി. ഈ മാസം 24 നാണ് തെരഞ്ഞെടുപ്പ്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
വാർധക്യ ദാരിദ്യ്രം: മെർക്കലിനു നേരെ രോഷപ്രകടനം
09:25 PM Sep 19, 2017 | Deepika.com