റോം: ഭീകരരുടെ തടവിൽനിന്നു രക്ഷപ്പെട്ട മലയാളി വൈദികൻ ഫാ.ടോം ഉഴുന്നാലിൽ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. വത്തിക്കാനിലായിരുന്നു കൂടിക്കാഴ്ച. ബുധനാഴ്ച വൈകിട്ട് ആറിനായിരുന്നു കൂടിക്കാഴ്ചയെന്നും സലേഷ്യൻ സഭാ പ്രതിനിധികൾ ഒപ്പമുണ്ടായിരുന്നെന്നും സലേഷ്യൻ ന്യൂസ് ഏജൻസി പത്രക്കുറിപ്പിൽ അറിയിച്ചു.
തട്ടിക്കൊണ്ടു പോയശേഷം മൂന്ന് തവണ തീവ്രവാദികൾ താവളം മാറ്റിയെന്നും തടവിൽ കഴിഞ്ഞ ഒന്നരവർഷത്തിൽ ഒരിക്കൽപ്പോലും അവർ മോശമായ പെരുമാറ്റം നടത്തിയില്ലെന്നും റോമിൽ മാധ്യമങ്ങളെകണ്ട ഫാ. ഉഴുന്നാലിൽ പ്രതികരിച്ചു.
ഭീകരരുടെ പിടിയിൽ നിന്നും മോചിതനായി ചൊവ്വാഴ്ച രാവിലെയാണ് ഫാ.ടോം ഒമാനിലെ മസ്കറ്റിൽ എത്തിയത്. മസ്കറ്റിൽ നിന്നും പ്രത്യേക വിമാനത്തിൽ റോമിലേക്ക് പോവുകയായിരുന്നു. അദ്ദേഹം റോമിലെ സലേഷ്യൻ സഭാ ആസ്ഥാനത്ത് എത്തിയതറിഞ്ഞ് ഒട്ടേറെ പ്രമുഖർ അദ്ദേഹത്തെ സന്ദർശിക്കാനെത്തി. ദൈവത്തിനും മാതാവിനും നന്ദി പറയുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.
ആരോഗ്യസ്ഥിതി മോശമായതിനാൽ റോമിൽ സലേഷ്യൻ സഭാ ആസ്ഥാനത്ത് അദ്ദേഹം തുടരുകയാണ്. അടുത്ത ദിവസം തന്നെ അദ്ദേഹം കേരളത്തിലേക്ക് എത്തുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
പതിനെട്ടു മാസം നീണ്ട കാത്തിരിപ്പിനും ആശങ്കകൾക്കും ശേഷമാണ് പാലാ രാമപുരം സ്വദേശിയും സലേഷ്യൻ സന്യാസ സഭാംഗവുമായ ഫാ. ടോമിന്റെ മോചനം സാധ്യമായത്. അന്പത്തിയേഴുകാരനായ ഫാ. ടോമിന് ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ വിദഗ്ധ പരിശോധന ആവശ്യമായേക്കും.
ഫാ.ടോം ഉഴുന്നാലിൽ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി
11:26 PM Sep 13, 2017 | Deepika.com