ബ്രസൽസ്: തുടർച്ചയായുണ്ടാകുന്ന ഭീകരാക്രമണങ്ങളുടെ നടുക്കത്തിൽ യൂറോപ്പ് വിറങ്ങലിച്ചു നിൽക്കുന്നു. സ്പെയ്നിനു പിന്നാലെ ഫിൻലൻഡിലുണ്ടായ ആക്രമണവും ഭീകരബന്ധമാണ് സംശയിക്കപ്പെടുന്നത്. നീസ്, ലണ്ടൻ, ബ്രസൽസ്, ബെർലിൻ, സ്റ്റോക്ക്ഹോം എന്നിവിടങ്ങളിലാണ് സമീപകാലത്ത് ആക്രമണങ്ങളുണ്ടായത്.
രണ്ടു വർഷത്തിനിടെ യൂറോപ്പിലുണ്ടായ ഭീകരാക്രമണങ്ങളിൽ ഏറെയും ഇസ് ലാമിക് സ്റ്റേറ്റ് തന്നെ ആസൂത്രണം ചെയ്ത് യൂറോപ്യൻ പൗരൻമാർ വഴി നടപ്പാക്കിയതായിരുന്നു എന്നു വ്യക്തമായിരുന്നു. ഒരു വർഷത്തിനിടെ ഏഴ് ആക്രമണങ്ങളാണ് വൻകരയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
വിദേശ പൗരൻമാരടക്കം ഈ വർഷം ആക്രമണത്തിൽ 14 പേർ മരിക്കുകയും 130 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ 17 പേർ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
സ്പെയ്നിൽ ആക്രമണം നടത്തിയവർ ആക്രമണ പരന്പര തന്നെയാണ് ലക്ഷ്യമിട്ടിരുന്നതെന്നാണ് പോലീസ് പറയുന്നത്. രണ്ടാമത്തെ ആക്രമണം വിജയിപ്പിക്കും മുന്പ അഞ്ച് ഭീകരരെ വകവരുത്താൻ പോലീസിന് കഴിഞ്ഞത് കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സാധിച്ചു.
ഫിൻലാൻഡിൽ ആക്രമണം; രണ്ട് പേർ മരിച്ചു
ഫിൻലാൻഡിലെ ടുർക്കുവിലുണ്ടായ ആക്രമണത്തിൽ രണ്ടു പേർ മരിച്ചു. അഞ്ചു പേർക്ക് പരിക്കേറ്റു. കത്തിയുമായെത്തിയ അക്രമി മാർക്കറ്റ് സ്ക്വയറിൽ കണ്മുന്നിൽ കണ്ടവരെ ആക്രമിക്കുകയായിരുന്നു. ഇയാളെ പോലീസ് പിന്നീട് വെടിവച്ചു വീഴ്ത്തി.
സംഭവത്തിന് തീവ്രവാദ ബന്ധമുണ്ടോ എന്ന് വ്യക്തമായിട്ടില്ല. പ്രദേശത്തു നിന്നു മാറിനിൽക്കാനാണ് തദ്ദേശവാസികളോട് പോലീസ് നിർദേശിച്ചിരിക്കുന്നത്.
കുത്തേറ്റവരിലൊരാൾ കുട്ടിയുമായി പോയ സ്ത്രീ ആയിരുന്നു. സംഭവത്തെത്തുടർന്ന് രാജ്യം മുഴുവൻ അതീവ ജാഗ്രത പ്രഖ്യാപിച്ചു. വിദേശ ഭീകരരുടെ പങ്ക് തള്ളിക്കളയാനാകില്ലെന്ന് പോലീസ് മേധാവി സെപ്പോ കോൽമെയ്നൻ പറഞ്ഞു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
നടുക്കമൊഴിയാതെ യൂറോപ്പ്
08:49 PM Aug 19, 2017 | Deepika.com