ബെർലിൻ: പാപ്പർ ഹർജി നൽകിയിരിക്കുന്ന എയർ ബെർലിന്റെ ആസ്തികൾ വിൽക്കാൻ മൂന്നു കന്പനികളുമായി ചർച്ച നടത്തി വരുകയാണെന്ന് അധികൃതർ. എന്നാൽ, കന്പനിയിലെ മുഴുവൻ തൊഴിലാളികളുടെയും ജോലി ഉറപ്പാക്കാൻ സാധിക്കില്ലെന്നും ചീഫ് എക്സിക്യൂട്ടീവ് തോമസ് വിങ്കിൾമാൻ അറിയിച്ചു.
ലുഫ്താൻസ ഏറ്റെടുത്താൽ മാത്രമേ എയർ ബെർലിനു നിലനിൽപ്പുള്ളൂ എന്നതായിരുന്നു നേരത്തെയുള്ള സ്ഥിതി. എന്നാൽ, ഇപ്പോൾ മറ്റു രണ്ട് എയർലൈൻ കന്പനികൾ കൂടി താത്പര്യം പ്രകടിപ്പിച്ചു രംഗത്തെത്തിയിരിക്കുകയാണ്. മൂന്നും സാന്പത്തിക ഭദ്രതയുള്ള സ്ഥാപനങ്ങളാണെന്നും ജർമനി തന്നെ ആസ്ഥാനമായി തുടർന്നുകൊണ്ട് എയർ ബെർലിന്‍ സുരക്ഷിതമായ ഭാവി ഉറപ്പാക്കാൻ കഴിയുന്നവരാണെന്നും വിങ്കിൾമാൻ പറഞ്ഞു.
രണ്ടു സ്ഥാപനങ്ങളുടെ പേര് പുറത്തുവിടാൻ അദ്ദേഹം തയാറായില്ല. എന്നാൽ, ഈസിജെറ്റ് ദീർഘകാലമായി എയർ ബെർലിൻ ഏറ്റെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു വരുന്ന സ്ഥാപനമാണ്. തോമസ് കുക്ക് സബ്സിഡിയറിയായ കോണ്‍ഡോറാണ് മറ്റൊരു സ്ഥാപനമെന്നും സൂചന.
എയർ ബെർലിന്റെ പുനഃസംഘടനയിൽ സജീവ പങ്കാളിത്തം വഹിക്കാൻ തയാറാണെന്നു മാത്രമാണ് ഇതെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കോണ്‍ഡോർ അധികൃതർ നൽകിയ മറുപടി. അതേസമയം ഈസിജെറ്റ് അധികൃതർ പ്രതികരിക്കാൻ വിസമ്മതിച്ചു. മറ്റു രണ്ടുകന്പനികളെയും അപേക്ഷിച്ച് ലുഫ്ത്താൻസ എയർബർലിനെ ഏടെറ്റടുക്കുമെന്നാണ് ഏറ്റവും ഒടുവിലത്തെ സൂചന.
പ്രധാന ഓഹരി ഉടമകളായ ഇത്തിഹാദ് ധനസഹായം നൽകുന്നത് അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചതോടെയാണ് എയർ ബെർലിൻ പാപ്പർ ഹർജി നൽകിയത്.ജർമനിയിലെ രണ്ടാമത്തെ ഏറ്റവും വലിയ എയർലൈൻസാണ് എയർബെർലിൻ. ജർമൻ ലുഫ്ത്താൻസയാണ് ഒന്നാം സ്ഥാനത്ത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
എയർ ബെർലിൻ വാങ്ങാൻ മൂന്നു കന്പനികൾ; ലുഫ്ത്താൻസക്ക് മുൻഗണന
07:39 PM Aug 19, 2017 | Deepika.com