ലണ്ടൻ: യൂണിവേഴ്സിറ്റി പ്രവേശനത്തിനുള്ള എ ലെവൽ പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ കഴിഞ്ഞ 17 വർഷത്തിനിടെ ഇതാദ്യമായി പെണ്‍കുട്ടികളെ പിന്നിലാക്കി ആണ്‍കുട്ടികൾ മികച്ച വിജയം കരസ്ഥമാക്കി.
ഇംഗ്ലണ്ട്, വെയൽസ്, നോർത്തേണ്‍ അയർലൻഡ് എന്നിവിടങ്ങളിൽ വിജയശതമാനത്തിൽ കുറവുണ്ടായിട്ടുണ്ട്. രണ്ടായിരത്തിന് ശേഷം ഇതാദ്യമായിട്ടാണ് കൂടുതൽ എ പ്ലസും എ ഗ്രേഡും നേടി ആണ്‍കുട്ടികൾ മുന്നിലെത്തുന്നതെന്ന് ജോയിന്റ് കൗണ്‍സിൽ ഫോർ ക്വാളിഫിക്കേഷൻസ് പുറത്തിറക്കിയ കണക്കുകൾ പറയുന്നു. 8.8 ശതമാനം ആണ്‍കുട്ടികൾ എപ്ലസ് നേടിയപ്പോൾ 7.8 ശതമാനം പെണ്‍കുട്ടികൾ മാത്രമാണ് വിജയം കരസ്ഥമാക്കിയത്.
സാധാരണയായി നാല് വിഷയങ്ങൾ ആണ് എ ലെവലിൽ പഠന വിഷയമായി എടുക്കുന്നത്. ഇതിൽ എ സ്റ്റാർ, എ, ബി, സി, ഡി എന്നിങ്ങനെയാണ് ഗ്രേഡിംഗ് നിശ്ചയിക്കുന്നത്. മെഡിസിനുള്ള അഡ്മിഷൻ നേടിക്കൊണ്ടാണ് മിടുക്കരായ രണ്ടു മലയാളി കുട്ടികൾ മിന്നുന്ന പ്രകടനം കാഴ്ചവച്ചത്. വാൽതംസ്റ്റോവിലെ സുജിൽ ജെയിംസ്, കാർഡിഫിലെ ലിന്റാ മേരി എന്നിവരാണ് മലയാളി കുട്ടികളിൽ ഉന്നത വിജയം നേടിയത്. വാൽതം സ്റ്റോ ഹോളി ഫാമിലി സ്കൂളിൽ നിന്നും ജിസിഎസ്ഇ പരീക്ഷയിൽ പന്ത്രണ്ട് എ സ്റ്റാറും ഒരു എ യും നേടിയാണ് ഈ മിടുക്കൻ എ ലെവലിൽ ചേർന്നത്. കേംബ്രിഡ്ജിൽ ആണ് സുജിലിന് പ്രവേശനം ലഭിച്ചിരിക്കുന്നത്. കോട്ടയം പാലാ മരങ്ങാട്ടുപള്ളി സ്വദേശിയായ ജെയിംസിന്റെയും ഡെയ്സിയുടെയും രണ്ടു മക്കളിൽ ഇളയവനാണ് സുജിൽ. സഹോദരൻ സുനിൽ ബ്രൈറ്റൻ യൂണിവേഴ്സിറ്റിയിൽ അവസാന വർഷ മെഡിസിൻ വിദ്യാർഥിയാണ്.
ബയോളജി, കെമിസ്ട്രി എന്നീ മൂന്നു വിഷയങ്ങളിൽ എ സ്റ്റാർ നേടിയാണ് കാർഡിഫിലെ ലിന്റ മേരി കാർഡിഫ് യൂണിവേഴ്സിറ്റിയിൽ മെഡിസിന് അഡ്മിഷൻ നേടിയത്. പെനിർത്തിൽ താമസിക്കുന്ന ഫാ. സജി ഏബ്രഹാമിന്റെ യും ബെറ്റിയുടെയും മൂത്ത മകളാണ് ലിന്റ. ക്നാനായ ജാക്കോബൈറ്റ് പുരോഹിതനായ ഫാ. സജി പത്തനംതിട്ട റാന്നി സ്വദേശിയാണ്. സഹോദരി മഹിമ ആറാം ക്ലാസ് വിദ്യാർഥി.
റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ
എ ലെവൽ പരീക്ഷയിൽ ആണ് പെരുമ: സുജിൽ ജെയിംസും ലിന്റാ മേരിയും മലയാളികളിൽ മുന്നിൽ
05:12 PM Aug 18, 2017 | Deepika.com