ബെർലിൻ: അടുത്ത തെരഞ്ഞെടുപ്പോടെ ജർമൻ പാർലമെന്റിലെ മൂന്നാമത്തെ വലിയ ഒറ്റക്കക്ഷിയായി എഎഫ്ഡി മാറുമെന്ന് അഭിപ്രായ സർവേ ഫലങ്ങൾ. തീവ്ര വലതുപക്ഷ പാർട്ടിക്ക് സെപ്റ്റംബറിൽ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റങ്ങൾ സ്വന്തമാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
പത്തു ശതമാനം വോട്ടാണ് പാർട്ടിക്ക് പാർലമെന്റിൽ പ്രവചിക്കപ്പെടുന്നത്. 37 ശതമാനവുമായി ചാൻസലർ ആംഗല മെർക്കലിന്റെ സിഡിയു ഒന്നാമതും 25 ശതമാനം വോട്ടോടെ എസ്പിഡി രണ്ടാം സ്ഥാനത്തും എത്തുമെന്നാണ് പ്രവചനം.
വ്യവയാസ താത്പര്യങ്ങൾക്കായി പ്രവർത്തിക്കുന്ന ഫ്രീ ഡെമോക്രാറ്റുകൾക്ക് ഒന്പത് ശതമാനം വോട്ട് പ്രതീക്ഷിക്കാം. ഇടതുപക്ഷത്തിനും ഇത്ര തന്നെ കിട്ടുമെന്നാണ് കരുതുന്നത്. ഗ്രീൻ പാർട്ടി ഏഴു ശതമാനവുമായി വീണ്ടും പിന്നിലേക്കു പോകുമെന്നും റിപ്പോർട്ട് പറയുന്നു.
2013 ഫെബ്രുവരി ആറിനാണ് എഎഫ്ഡി രൂപംകൊള്ളുന്നത്.പാർട്ടിയിലുള്ള അധികം അംഗങ്ങളും 16 നും 47 നും ഇടയിൽ പ്രായമുള്ളവരാണ്. അതുകൊണ്ടുതന്നെ വിദേശികൾക്കെതിരായ തീവ്രമായ വിദ്വേഷം ഉള്ളിൽകൊണ്ടു നടക്കുന്ന ഇവരുടെ പാർട്ടിയധ്യക്ഷ ഫ്രൗക്കെ പെട്രിയെന്ന നാല്പത്തിരണ്ടുകാരിയാണ്. നിലവിൽ പാർട്ടിക്ക് ജർമൻ പാർലമെന്റിൽ അംഗങ്ങൾ ഇല്ല. പക്ഷെ പല സംസ്ഥാന നിയമസഭകളിലും അംഗങ്ങളുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
എഎഫ്ഡി ജർമനിയിലെ മൂന്നാമത്തെ വലിയ പാർട്ടി
08:41 PM Aug 16, 2017 | Deepika.com