പാരീസ്: അധികാരമേറ്റതിന്റെ നൂറാം ദിവസം ആഘോഷിക്കാൻ തയാറെടുക്കുന്ന ഫ്രാൻസിലെ ഇമ്മാനുവൽ മാക്രോണ്‍ മന്ത്രിസഭക്ക് പകിട്ടൊന്നു കുറഞ്ഞതു പോലെ. ജനപ്രീതിയിലൊക്കെ കാര്യമായ ഇടിവ് തട്ടിത്തുടങ്ങിയിരിക്കുന്നു. മോഹനമായ പ്രതീക്ഷകൾ പലതും വെറുതേയായിരുന്നുവെന്നാണ് വോട്ടർമാർ പറഞ്ഞു തുടങ്ങിയിരിക്കുന്നു.
നിലവിൽ 36 ശതമാനം ഫ്രഞ്ചുകാർ മാത്രമാണ് മാക്രോണിനെ പിന്തുണയ്ക്കുന്നതെന്ന് ഏറ്റവും പുതിയ അഭിപ്രായ സർവേകളിൽ വ്യക്തമാകുന്നു. 1995ൽ ഷാക്ക് ഷിറാക്കിനുശേഷം ഒരു ഫ്രഞ്ച് പ്രസിഡന്റിന്റെയും ജനപ്രീതി ഇത്ര വേഗത്തിൽ ഇടിഞ്ഞിട്ടില്ല.
തൊഴിൽ മേഖലയിൽ നടത്താൻ ശ്രമിക്കുന്ന പരിഷ്കരണങ്ങളാണ് മാക്രോണിന് തിരിച്ചടിയാകുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ബജറ്റിൽ വെട്ടിക്കുറവ് വരുത്തിയതും ചെലവു ചുരുക്കൽ നടപടികൾ സ്വീകരിക്കുന്നതും അദ്ദേഹത്തിനു ജനവിരുദ്ധ പ്രതിച്ഛായ നൽകുന്നു.
ഭാര്യ ബ്രിജിറ്റിനുവേണ്ടി പ്രഥമ വനിതയുടെ പദവി ഒൗദ്യോഗികമാക്കാനുള്ള ശ്രമങ്ങൾ മാക്രോണ്‍ നടത്തുന്നു എന്ന രീതിയിൽ പ്രചരിക്കുന്ന തിരിച്ചടികളും ഇമേജ് നഷ്ടപ്പെടാൻ കാരണമായി. ശന്പള വർധനയിൽ നിയന്ത്രണം പ്രഖ്യാപിച്ചതോടെ സർക്കാർ ജീവനക്കാർ കൂട്ടത്തോടെ സർക്കാരിന് എതിരായ അവസ്ഥയാണ്.
പ്രതിരോധ മേഖലയിൽ വൻ വെട്ടിക്കുറവ് വരുത്താനും തീരുമാനമായി. രാജ്യം ഭീകര സംഘടനകളുടെ പ്രധാന ലക്ഷ്യമായി തുടരുന്പോൾ ഇങ്ങനെയൊരു നടപടി ആത്മഹത്യാപരമാണെന്നും വിമർശനം ഉയരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
മാക്രോണ്‍ മന്ത്രിസഭയുടെ മധുവിധു അവസാനിക്കുന്നു?
08:33 PM Aug 15, 2017 | Deepika.com