അഭിപ്രായ സർവേയിൽ മെർക്കലും ലിബറലും കുതിയ്ക്കുന്നു

07:37 PM Jun 21, 2017 | Deepika.com
ബർലിൻ: ജർമൻ പൊതുതെരഞ്ഞെടുപ്പിന് നൂറു ദിവസത്തിൽ താഴെ മാത്രം ശേഷിക്കുന്പോൾ നടത്തിയ അഭിപ്രായ സർവേയിൽ ചാൻസലർ അംഗല മെർക്കലിന്‍റെ ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂണിയൻ ലീഡ് നിലനിർത്തുന്നു. സിഡിയുവും ബവേറിയൻ സഖ്യകക്ഷിയായ ക്രിസ്റ്റ്യൻ സോഷ്യലിസ്റ്റ് യൂണിയനും ചേർന്ന് നാൽപ്പതു ശതമാനം വോട്ട് നേടുമെന്നാണ് പ്രവചനം.

അതേസമയം, എഫ്ഡിപിയാണ് അപ്രതീക്ഷിത മുന്നേറ്റം നടത്തിയിരിക്കുന്നത്. ഇപ്പോഴത്തെ കണക്കനുസരിച്ച് അവർക്ക് പത്തര ശതമാനം വോട്ട് കിട്ടും. പ്രധാന പ്രതിപക്ഷമായ എസ്പിഡിക്ക് രണ്ടു പോയിന്‍റ് കുറഞ്ഞ് 24 ശതമാനമായി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവർ 25.7 ശതമാനം വോട്ട് നേടിയിരുന്നതാണ്.

മാർട്ടിൻ ഷൂൾസിനെ ചാൻസലർ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ എസ്പിഡിയുടെ സാധ്യതകൾ കുതിച്ചുയർന്നെങ്കിലും, ഏറ്റവും പുതിയ അഭിപ്രായ സർവേകളിൽ കുത്തനെ ഇടിയുന്നതാണ് കാണുന്നത്. തുടരെ നാലാം വട്ടവും അംഗല മെർക്കൽ ചാൻസലറായേക്കും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ