ഭീകരവിരുദ്ധ പോരാട്ടം: ജർമനി ബ്രിട്ടനൊപ്പം

08:35 PM Mar 24, 2017 | Deepika.com
ബെർലിൻ: ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ബ്രിട്ടനൊപ്പം ഉറച്ചു നിൽക്കുമെന്ന് ജർമൻ ചാൻസലർ ആംഗല മെർക്കൽ. ബ്രിട്ടനിലുണ്ടായ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അവർ.

ആക്രമണത്തിന്‍റെ പശ്ചാത്തലം ഇനിയും വ്യക്തമാകാനിരിക്കുന്നതേയുള്ളൂ. എന്നാൽ, ഭീകരതയുടെ എല്ലാ രൂപങ്ങൾക്കുമെതിരേ ജർമൻ സർക്കാരും ജനതയും ശക്തമായി നിലകൊള്ളും- മെർക്കൽ പറഞ്ഞു.

ഇതിനിടെ വെസ്റ്റ്മിനിസ്റ്ററിൽ ആക്രമണം നടത്തി നാലു പേരെ കൊല്ലുകയും 29 പേർക്ക് പരുക്കേൽപ്പിക്കുകയും ചെയ്ത ഖാലിദ് മസൂദ് സ്ഥിരം കുറ്റവാളിയെന്നാണ് വെളിപ്പെടുത്തൽ.

അന്പത്തിരണ്ടുകാരനായ ഇയാൾ മുൻപൊരാളുടെ മുഖത്തു കത്തിക്ക് കുത്തിയതിന് ശിക്ഷിക്കപ്പെട്ടിട്ടുള്ളതാണ്. എംഐ5 ഇയാളെക്കുറിച്ച് മുൻപ് പല അന്വേഷണങ്ങളും നടത്തിയിട്ടുള്ളതാണെന്നും വ്യക്തമാകുന്നു. എന്നിട്ടും ഇത്തരത്തിലൊരു ആക്രമണത്തിൽനിന്ന് ഇയാളെ തടയാൻ സാധിക്കാത്തത് രഹസ്യാന്വേഷണത്തിന്‍റെ വീഴ്ചയാണെന്ന ആരോപണവും ഉയർന്നു തുടങ്ങി.

ബ്രിട്ടനിലെ കെന്‍റിലാണ് ഇയാളുടെ ജനനം. അഡ്രിയാൻ എംസ് എന്നായിരുന്നു പേര്. പിന്നീട് മതം മാറിയാണ് ഖാലിദ് മസൂദ് എന്ന പേരു സ്വീകരിച്ചത്. മുൻപ് നിരവധി കുറ്റകൃത്യങ്ങൾ ഇയാളുടെ പേരിൽ ചാർജ് ചെയ്തിട്ടുണ്ടെങ്കിലും ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകളൊന്നുമില്ലെന്ന് സ്കോട്ട്ലൻഡ് യാർഡ്.

അതേസമയം ഇയാളെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന് അറിയാമായിരുന്നെങ്കിലും നിലവിലുള്ള ഇന്‍റലിജൻസ് നിരീക്ഷണത്തിലൊന്നും ഉൾപ്പെട്ടിരുന്നില്ലെന്ന് പ്രധാനമന്ത്രി തെരേസ മേയും സമ്മതിച്ചു.

തീവ്രവാദികളുമായി ഇയാൾക്കു നേരത്തെ തന്നെ ബന്ധമുണ്ടായിരുന്നോ എന്നു പരിശോധിച്ചു വരുകയാണ്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഐഎസ്ഐ അവകാശപ്പെടുന്നത് മസൂദ് ഇസ് ലാമിക് സ്റ്റേറ്റിന്‍റെ സൈനികനാണെന്നാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ