ലുഫ്താൻസ ശന്പളം വർധിപ്പിക്കും; സമര പരന്പരകൾക്ക് അന്ത്യം

09:11 PM Feb 16, 2017 | Deepika.com
ബെർലിൻ: ജർമൻ എയർലൈൻസായ ലുഫ്താൻസക്ക് ഇനി ശാന്തമായി പറക്കാം. ലോകമെന്പാടുമുള്ള വിമാനയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി ദീർഘകാലമായി തുടരുന്ന സമര പരന്പരകൾക്ക് അറുതി വരുത്തി ശന്പള വർധന നടപ്പാക്കുമെന്നുള്ള പ്രഖ്യാപനം ലുഫ്ത്താൻസ ജീവനക്കാരെയും യാത്രക്കാരെയും ഒരുപോലെ സന്തോഷിപ്പിച്ചിരിക്കുകയാണ്.

2016 ജനുവരി ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർധന നടപ്പാക്കുക. 2019ൽ അടുത്ത വർധനയും നൽകും. പൈലറ്റുമാർക്ക് 5000 യൂറോ മുതൽ 6000 യൂറോ വരെ ഒറ്റത്തവണ ബോണസും അനുവദിച്ചു.

5400 പൈലറ്റുമാരാണ് ലുഫ്താൻസയിലുള്ളത്. ശന്പള വർധന വഴി സ്ഥാപനത്തിന് 85 മില്യണ്‍ യൂറോ അധികചെലവ് പ്രതീക്ഷിക്കുന്നു. ലുഫ്താൻസയെ കൂടാതെ, ലുഫ്താൻസ കാർഗോയും ജർമൻവിംഗ്സും ധാരണയിൽ ഉൾപ്പെടുന്നു.

സമര പരന്പരകൾ അവസാനിക്കാതെ തുടർന്നപ്പോൾ മധ്യസ്ഥന്‍റെ സാന്നിധ്യത്തിൽ ചർച്ച തുടരാൻ യൂണിയനും മാനേജ്മെന്‍റും ഡിസംബറിൽ തീരുമാനിച്ചിരുന്നു. ഇതുവഴിയാണ് ഇപ്പോഴത്തെ ധാരണ സാധ്യമായിരിക്കുന്നത്. പോയ വർഷങ്ങളിൽ 15 തവണയാണ് ലുഫ്ത്തൻസ ജീവനക്കാർ സമരം നടത്തിയത്.

പൈലറ്റുമാരുടെ സമരം കാരണം ഏകദേശം 4500 സർവീസുകളാണ് ഒട്ടാകെ റദ്ദാക്കിയത്. ഇതുവഴി സംഭവിച്ച നഷ്ടം 370 മില്യണ്‍ യൂറോയുടേത്. അഞ്ചു ലക്ഷത്തോളം യാത്രക്കാരെ ഇതു ബാധിതായും എയർലൈൻസ് അധികൃതർ.

പോയ വർഷത്തിന്‍റെ നാലാം പാദത്തിൽ പുറത്തുവിട്ട കണക്കുകളിൽ നൂറു മില്യണ്‍ യൂറോയുടെ കുറവ് കണക്കാക്കുന്നു. 2014 ഏപ്രിൽ മുതൽ ഇങ്ങോട്ട് പതിനഞ്ച്തവണയാണ് ലുഫ്താൻസ പൈലറ്റുമാർ സമരം നടത്തിയത്. സമരം താത്കാലികമായി അവസാനിപ്പിച്ചുവെങ്കിലും പുതിയ സേവന വേതന കാര്യങ്ങളിൽ പൈലറ്റുമാരും മാനേജ്മെന്‍റും തമ്മിൽ സമവായത്തിലെത്തിയത് യൂറോപ്യൻ വ്യോമയാനരംഗത്ത് പ്രത്യേകിച്ച് ജർമനിക്ക് വലിയ ആശ്വാസമായി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ