ജർമൻ പൊതുതെരഞ്ഞെടുപ്പ് സെപ്റ്റംബർ 24ന്

05:39 PM Jan 19, 2017 | Deepika.com
ബെർലിൻ: ജർമൻ പാർലമെന്‍റ് തെരഞ്ഞെടുപ്പ് സെപ്റ്റംബർ 24ന് നടക്കും. ആഭ്യന്തര മന്ത്രി തോമസ് ഡി മെയ്സ്യറെ മുന്നോട്ടുവച്ച ഡെഡ്ലൈൻ ജർമൻ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. പ്രസിഡന്‍റ് ജോവാഹിം ഗൗക്ക് ഇക്കാര്യം ഒൗപചാരികമായി പ്രഖ്യാപിക്കുന്നതോടെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്ക് തുടക്കമാകും.
അതേസമയം സെപ്റ്റംബർ 17 എന്ന തീയതിയും തെരഞ്ഞെടുപ്പിനായി പരിഗണിച്ചിരുന്നു. എന്നാൽ, ബവേറിയയിലെ വേനലവധിയുമായി അകലം കുറവാണെന്ന കാരണത്താൽ ഇതു സ്വീകരിക്കപ്പെട്ടില്ല. ഞായറാഴ്ചയോ പൊതു അവധി ദിവസമോ തന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിയമം.

ജർമൻ ഭരണഘടനയുടെ ആർട്ടിക്കിൾ 39 പ്രകാരമാണ് പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. പാർലമെന്‍റിലേയ്ക്ക് 598 അംഗങ്ങളെയാണ് നേരിട്ട് തെരഞ്ഞെടുക്കുന്നത്. 299 അംഗങ്ങൾ ലഭിക്കുന്ന പാർട്ടിക്കോ മുന്നണിക്കോ ഭരിക്കാനാവും. നാലുവർഷമാണ് പാർലമെന്‍റിന്‍റെ കാലാവധി.

ഇതുവരെയായി പുതിയ സഖ്യങ്ങൾ ഒന്നും രൂപപ്പെട്ടിട്ടില്ല. ചാൻസലർ നാലാമൂഴവും തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുകയാണ്. എസ്പിഡി ചെയർമാൻ സീഗ്മാർ ഗ്രാബ്രിയേൽ, ഇടതുപാർട്ടിനേതാവ് കാറ്റ്യ കിപ്പിംഗ്, ഗ്രീൻ പാർട്ടിയദ്ധ്യക്ഷൻ സെം ഒസ്ഡെമിർ, എഎഫ്ഡി അധ്യക്ഷ ഫ്രൗക്കെ പെട്രി, ലിബറൽ നേതാവ് ക്രിസ്റ്റ്യാൻ ലിൻഡർ എന്നിവരാണ് മുഖ്യമായും പാർട്ടികളെ തെരഞ്ഞെടുപ്പിന് സജ്ജമാക്കുന്നവർ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ