കണമല: ഒട്ടേറെ പേരുടെ ജീവനപഹരിച്ച കണമല ഇറക്കത്തിൽ കഴിഞ്ഞ ദിവസം ചരക്ക് ലോറി മറിഞ്ഞതിനെ തുടർന്ന് റംപിൾ സ്ട്രിപ്പറുകൾ പുനർ നിർമിച്ചത് ഹമ്പുകളുടെ രൂപത്തിൽ. ഉയരവും കനവും കുറഞ്ഞവയാണ് സ്ട്രിപ്പറുകൾ എന്ന പേരിൽ സ്ഥാപിക്കുന്നത്. വാഹനങ്ങളുടെ ഗതിവേഗം കുറയ്ക്കുക എന്നതാണ് സ്ട്രിപ്പറുകൾ കൊണ്ട് സാധ്യമാവുക. എന്നാൽ, സ്ട്രിപ്പറുകൾ പുനർനിർമിച്ചപ്പോൾ ഉയരവും കനവും കൂടിയതാണ് പ്രശ്നമായിരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ഇതുമൂലം വാഹനങ്ങൾ സഞ്ചരിക്കാൻ ഏറെ പ്രയാസപ്പെടുന്നു. ഹമ്പുകളായി മാറിയ സ്ട്രിപ്പറുകളിൽ കയറുമ്പോൾ വാഹനങ്ങൾ തകരാറിലാവുകയാണെന്ന് പറയുന്നു. വാഹനങ്ങളുടെ ബോൾട്ടുകൾ വരെ ഊരി പോകുന്നുമുണ്ട്. കനം കുറച്ചാൽ പ്രശ്നപരിഹാരമാകുമെന്നാണ് നാട്ടുകാരുടെ പക്ഷം. അത്യാവശ്യ ഘട്ടങ്ങളിലും അത്യാഹിതങ്ങളിലും യാത്ര പ്രയാസകരമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ദേശീയ പാതകളിൽ ഹമ്പുകൾ പാടില്ലെന്ന കോടതി ഉത്തരവിനെ തുടർന്നും കണമലയിലെ അപകടങ്ങൾ മുൻനിർത്തി പോലീസ് ആവശ്യപ്പെട്ടതിനാലുമാണ് സ്ട്രിപ്പറുകൾ പുനർ നിർമിച്ചപ്പോൾ അല്പം കനം വർധിപ്പിച്ചതെന്ന് അധികൃതർ പറയുന്നു.