കടുത്തുരുത്തി: ശബരിമലയിലെ ആചാരസംരക്ഷണത്തിനായി അയ്യപ്പഭക്തരുടെ നേതൃത്വത്തിൽ 30 മണിക്കൂർ നീണ്ടുനിൽക്കുന്ന അഖണ്ഡനാമജപം കടുത്തുരുത്തിയിൽ ആരംഭിച്ചു. തളിയിൽ മഹാദേവ ക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയിലാണ് അഖണ്ഡനാമജപം നടത്തുന്നത്. ശബരിമല ക്ഷേത്രനട തുറന്ന ഇന്നലെ വൈകുന്നേരം അഞ്ചുമണി മുതൽ ഇന്ന് രാത്രി നടയടയ്ക്കുന്നത് വരെയാണ് അഖണ്ഡനാമജപം നടത്തുന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധിയാളുകൾ നാമജപത്തിൽ പങ്കെടുക്കുന്നുണ്ട്. വിവിധ ഹൈന്ദവ സംഘടനാ നേതാക്കൾ, സമുദായ നേതാക്കൾ, സാംസ്ക്കാരിക പ്രവർത്തകർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകുന്നു.