നാദാപുരം: സിപിഎം നിയന്ത്രണത്തിലുള്ള വനിത സഹകരണ സംഘത്തിൽ നിന്ന് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിൽ ഒളിവിൽ കഴിയുന്ന മുൻ സെക്രട്ടറിയുടെ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളി. പുറമേരി വെള്ളൂർ സ്വദേശി മുണ്ടോള്ളതിൽ വിപിനാണ് സാന്പത്തിക ക്രമക്കേട് നടത്തി ഒളിവിൽ കഴിയുന്നത്. തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. നാദാപുരം പോലീസ് രജിസ്റ്റർ ചെയ്ത കേസ് ഇപ്പോൾ കോഴിക്കോട് സാന്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് അന്വേഷിക്കുന്നത്. ശനിയാഴ്ച്ചയാണ് പ്രതിയുടെ മുൻ കൂർ ജാമ്യ അപേക്ഷ തള്ളിയത്. 88 ലക്ഷം രൂപയോളമാണ് പ്രതി തട്ടിയെടുത്തതായി കണ്ടെത്തിയത്. സെക്രട്ടറി സ്ഥാനത്ത് നിന്ന് സസ്പെന്റ് ചെയ്ത കാലയളവിൽ പ്രതിയിൽ നിന്ന് പകുതിയോളം രൂപ ബാങ്ക് തിരിച്ച് പിടിച്ചിരുന്നു. തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും തെളിവുകൾ ശേഖരിച്ച് വരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.