നാദാപുരം: നാദാപുരം പെരിങ്ങത്തൂര്‍ സംസ്ഥാന പാതയില്‍ കായപ്പനച്ചി പുഴയോരത്തെ അനധികൃത കച്ചവട സ്ഥാപനങ്ങള്‍ പൊതു മരാമത്ത് വകുപ്പ് അധികൃതര്‍ ഒഴിപ്പിച്ചു. ഇവിടെയുള്ള കച്ചവട സ്ഥാപനങ്ങള്‍ക്കെതിരേ സ്വകാര്യ വ്യക്തി നല്കിയ ഹർജിയില്‍ അനധികൃത കച്ചവടസ്ഥാപനങ്ങള്‍ അടച്ചു പൂട്ടാന്‍ കോടതി ഉത്തരവിട്ടിരുന്നു. കോടതി ഉത്തരവ് നടപ്പിലാക്കാന്‍ എടച്ചേരി ഗ്രാമ പഞ്ചായത്ത് അധികൃതര്‍ക്കും പൊതു മരാമത്ത് വകുപ്പിനും കോടതി നോട്ടീസ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കച്ചവട സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാന്‍ പൊതു മരാമത്ത് വകുപ്പ് ബന്ധപ്പെട്ടവര്‍ക്കും നോട്ടീസ് നല്കി. പുഴയോരം കേന്ദ്രീകരിച്ച് മത്സ്യ വിൽപ്പനയും മറ്റു കച്ചവടങ്ങളും നടക്കുന്നതോടെ പരിസരത്തെ വീട്ടുകാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നതായും മാലിന്യങ്ങള്‍ പുഴയില്‍ തള്ളുന്നതായും ആരോപണം ഉയര്‍ന്നിരുന്നു. മത്സ്യവിൽപ്പന കേന്ദ്രങ്ങള്‍, തട്ട് കടകള്‍ എന്നിവയാണ് ശനിയാഴ്ച്ച വൈകുന്നേരം പൊളിച്ചു മാറ്റിയത്. പൊതു മരാമത്ത് ഡിവിഷണല്‍ അസിസ്റ്റന്റ് എഞ്ചിനിയര്‍ സി. ബാബു, ഓവര്‍സിയര്‍ സി. വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ നാദാപുരം പൊലീസിന്റെ സഹായത്തോടെയാണ് പുഴയോരത്തെ കച്ചവട സ്ഥാപനങ്ങള്‍ ഒഴിപ്പിച്ചത്.വരും ദിവസങ്ങളില്‍ പുഴയോരം കേന്ദ്രീകരിച്ചുള്ള അനധികൃത പ്രവര്‍ത്തനങ്ങള്‍ തടയണമെന്നാവശ്യപെട്ട് പൊലീസിന് നിര്‍ദ്ദേശം നല്‍കുമെന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ പറഞ്ഞു.