ചെറുപുഴ: കോഴിച്ചാലിലെ കുടിവെള്ള കമ്പനിക്കെതിരെ പ്രദേശവാസികള്‍ പഞ്ചായത്ത് സെക്രട്ടറിക്കു പരാതി നൽകി. കുടിവെള്ള ക്ഷാമം ഉണ്ടായെന്നും അനധികൃതമായി ജലമൂറ്റിയെന്നും ആരോപിച്ചു നാട്ടുകാര്‍ കമ്പനിക്കെതിരേ സമരം നടത്തിയിരുന്നു. തുടർന്നു പഞ്ചായത്തധികൃതർ പ്രവർത്തനാനുമതി നിഷേധിക്കുകയായിരുന്നു. കമ്പനി അടച്ചിട്ടതോടെ കോഴിച്ചാലിലേയും പരിസരങ്ങളിലേയും കിണറുകളിലും മറ്റു ജലസ്രോതസുകളിലും ജലനിരപ്പ് ഉയരുകയും കുടിവെളളക്ഷാമത്തിനു അറുതിയാകുകയും ചെയ്തതായി നാട്ടുകാർ പറയുന്നു. എന്നാൽ വേനൽ കനക്കുന്നതോടെ ഇതു ജലക്ഷാമം രൂക്ഷമാകാനാണു സാധ്യത. ഈ സാഹചര്യത്തിൽ ഒരു കാരണവശാലും കുടിവെള്ള കമ്പനി തുറന്നു പ്രവർത്തിപ്പിക്കരുതെന്നാണു നാട്ടുകാരുടെ പരാതി.