പേരാമ്പ്ര: ചെങ്ങോടുമലയിൽ കരിങ്കൽ ഖനനവും ക്രഷറും വേണ്ടെന്ന പ്രമേയം കോട്ടൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ഗ്രാമസഭ 331 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പാസാക്കി. ഖനന വിഷയം ചർച്ച ചെയ്യാൻ വാർഡിലെ വോട്ടർമാർ ഒപ്പിട്ടു നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക ഗ്രാമസഭ വിളിച്ചു ചേർത്തത്. വാർഡിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും ആളുകൾ ഗ്രാമസഭയിൽ എത്തിയത്. ജൂലൈ 24 ന് നടത്താൻ നിശ്ചയിച്ച ഈ ഗ്രാമസഭ ക്വാറി മാഫിയയുടെ ആളുകൾ വന്ന് അലങ്കോലമാക്കുകയും സ്ത്രീകൾ ഉൾപ്പെടെയുള്ള വോട്ടർമാരെ മർദ്ദിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് മാറ്റി വെച്ച ഗ്രാമസഭയാണ് ഇന്നലെ നടന്നത്. നേരത്തെ രണ്ടാം വാർഡ് ഗ്രാമസഭയും ഊര് കൂട്ടവും കരിങ്കൽ ഖനനത്തിനെതിരായ പ്രമേയം വൻ ഭൂരിപക്ഷത്തിൽ പാസാക്കിയിരുന്നു. ഒന്ന്, 16, 17 വാർഡുകളിലെ വോട്ടർമാർ പ്രത്യേക ഗ്രാമസഭ വിളിക്കാൻ വോട്ടർമാരുടെ ഒപ്പ് ശേഖരിച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയിട്ടുണ്ട്. നാലാം വാർഡ് ഗ്രാമസഭയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ കാറാങ്ങോട്ട് അധ്യക്ഷത വഹിച്ചു. എൻ.കെ. മധുസൂദനൻ പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് കെ.കെ. ബാലൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഹമീദ്, വാർഡ് മെമ്പർ എൻ. രമ്യ എന്നിവർ പ്രസംഗിച്ചു. ഗ്രാമസഭയിൽ പ്രമേയം വിജയിച്ചതിനെ തുടർന്ന് സമര സമിതിയുടെ നേതൃത്വത്തിൽ കൂട്ടാലിടയിൽ ആഹ്ലാദ പ്രകടനം നടത്തി. സുരേഷ് ചീനിക്കൽ, ലിനീഷ് നരയംകുളം, ജിമിനേഷ് കൂട്ടാലിട പി.പി. പ്രദീപൻ, ദിലീഷ് കൂട്ടാലിട, സി. രാജൻ, ബിജു കൊളക്കണ്ടി എന്നിവർ നേതൃത്വം നൽകി.