മൊഹാലി: അർഷ്ദീപ് സിംഗിന്റെ മൂളിപ്പറക്കുന്ന പന്തുകൾക്ക് മുന്നിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ റൈഡിംഗ് നടന്നില്ല. സിംഗ് കിംഗ് ആയപ്പോൾ പഞ്ചാബ് കിംഗ്സ് 2023 ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ജയം സ്വന്തമാക്കി.
ഡെക്വർത്ത് ലൂയിസ് നിയമപ്രകാരം ഏഴ് റണ്‍സിനായിരുന്നു പഞ്ചാബ് കിംഗ്സിന്റെ ജയം. മൂന്ന് ഓവറിൽ 19 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിംഗ് ആണ് പ്ലെയർ ഓഫ് ദ മാച്ച്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ പഞ്ചാബ് കിംഗ്സിന്റെ തുടക്കം സ്ഫോടനാത്മകമായിരുന്നു. രണ്ട് ഓവറിൽ 23 റണ്‍സ് അടിച്ചെടുത്ത് പഞ്ചാബിന്റെ ഓപ്പണിംഗ് പിരിഞ്ഞു. 12 പന്തിൽ 23 റണ്‍സ് നേടിയ പ്രഭ്സിംറൻ സിംഗ് ടിം സൗത്തിയുടെ പന്തിൽ പുറത്തായി. രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ ശിഖർ ധവാനും (29 പന്തിൽ 40) ഭനുക രജപക്സയും (32 പന്തിൽ 50) ചേർന്ന് 86 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 55 പന്ത് നീണ്ട ഈ കൂട്ടുകെട്ടായിരുന്നു പഞ്ചാബി ഇന്നിംഗ്സിന്റെ കാതൽ. അവസാന ഓവറുകളിൽ റണ്‍സ് ഉയർത്താൻ സാം കറന്റെ (17 പന്തിൽ 26 നോട്ടൗട്ട്) ഇന്നിംഗ്സും പഞ്ചാബിനെ സഹായിച്ചു.
ഡബിൾ ഇംപാക്ട്
ആദ്യ ഇന്നിംഗ്സിനുശേഷം ഭനുക രജപക്സയ്ക്ക് പകരം ഋഷി ധവാനെ പഞ്ചാബും വരുണ്‍ ചക്രവർത്തിക്കു പകരം വെങ്കിടേഷ് അയ്യറെ കോൽക്കത്തയും ഇംപാക്ട് പ്ലെയർമാരായി സബ്സ്റ്റിറ്റ്യൂഷൻ നടത്തി. കെകെആർ ഇന്നിംഗ്സിൽ നാലാം നന്പറായി ക്രീസിലെത്തിയ വെങ്കിടേഷ് അയ്യർ 28 പന്തിൽ ഒരു സിക്സും മൂന്ന് ഫോറും അടക്കം 34 റണ്‍സ് നേടി.
ആന്ദ്രേ റസൽ 19 പന്തിൽ 35 റണ്‍സ് സ്വന്തമാക്കി. 192 റണ്‍സ് എന്ന കൂറ്റൻ ലക്ഷ്യത്തിനായി ക്രീസിലെത്തിയ കോൽക്കത്ത 16 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 146 റണ്‍സ് എടുത്തുനിൽക്കുന്പോൾ മഴയെത്തി. ഡെക്വർത്ത് ലൂയിസ് നിയമപ്രകാരം ഏഴ് റണ്‍സ് പിന്നിലായിരുന്നു കോൽക്കത്ത അപ്പോൾ. പഞ്ചാബിന്റെ ഇന്നിംഗ്സിനു ശേഷം ഫ്ലെഡ്ലിറ്റ് തകരാറിനെ തുടർന്ന് ഏതാനം മിനിറ്റ് വൈകിയാണ് മത്സരം നടന്നത്.
പഞ്ചാബ് കിംഗ്സിന് ഏഴ് വിക്കറ്റ് ജയം
12:54 AM Apr 02, 2023 | Deepika.com