ന്യൂഡൽഹി: ലോക വനിതാ സീനിയർ ബോക്സിംഗ് ചാന്പ്യൻഷിപ്പിൽ ഇന്ത്യക്ക് രണ്ടു സ്വർണംകൂടി. 50 കിലോഗ്രാം ഫ്ളൈ വെയ്റ്റിൽ നിഖാത് സരീനും 75 കിലോഗ്രാം വിഭാഗത്തിൽ ഒളിന്പിക് വെങ്കല മെഡൽ ജേതാവ് ലൊവ്ലിന ബൊർഗൊഹെയ്നുമാണ് ഇന്ത്യക്കായി സ്വർണം നേടിയത്.
ഇതോടെ ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ സ്വർണനേട്ടം നാലായി. ശനിയാഴ്ച നടന്ന ഫൈനൽ പോരാട്ടങ്ങളിൽ 48 കിലോഗ്രാം വിഭാഗത്തിൽ നിതു ഗൻഖാസും 81 കിലോഗ്രാം വിഭാഗത്തിൽ സ്വീറ്റി ബുറയും ഇന്ത്യക്കായി സ്വർണം നേടിയിരുന്നു.
ലോക വനിതാ സീനിയർ ബോക്സിംഗ് ചാന്പ്യൻഷിപ്പിൽ തുടർച്ചയായി രണ്ടാം തവണ സ്വർണം നേടിയാണു നിഖാത് സരീൻ ചരിത്രം കുറിച്ചത്. ഫൈനലിൽ വിയറ്റ്നാം താരം എൻഗുയെൻ തി താമിനെ ഇരുപത്തിയാറുകാരിയായ ഇന്ത്യൻ താരം കീഴടക്കി. 50 കിലോഗ്രാം ഫ്ളൈ വെയ്റ്റ് വിഭാഗം പോരാട്ടത്തിൽ 5-0നായിരുന്നു തെലുങ്കാനയിൽനിന്നുള്ള സരീന്റെ വിജയം. ലോക ബോക്സിംഗിൽ ഒരു ഇന്ത്യൻ താരം ഒന്നിലേറെ തവണ സ്വർണം നേടുന്നത് ഇതു രണ്ടാംവട്ടം മാത്രമാണ്. മേരി കോമാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ താരം.
ന്യൂഡൽഹിയിലെ ഇന്ദിരാ ഗാന്ധി സ്പോർട്സ് കോംപ്ലക്സിൽ നടന്ന മത്സരത്തിൽ കോമണ്‍വെൽത്ത് ഗെയിംസ് വെങ്കലമെഡൽ ജേതാവായ ഓസ്ട്രേലിയയുടെ കെയ്റ്റ്ലിന് പാർക്കറെയാണു ലൊവ്ലിന പരാജയപ്പെടുത്തിയത്. 5-2 എന്ന സ്കോറിനായിരുന്നു താരത്തിന്റെ വിജയം. ലൊവ്ലിനയുടെ കന്നി ലോക ചാന്പ്യൻഷിപ്പ് സ്വർണമെഡൽ നേട്ടമാണിത്. നേരത്തേ, രണ്ടുവട്ടം താരം ചാന്പ്യൻഷിപ്പിൽ വെങ്കലം നേടിയിട്ടുണ്ട് (2018, 2019).
ഇടിവെട്ട്; ബോക്സിംഗ് ചാന്പ്യൻഷിപ്പിൽ ഇന്ത്യക്ക് രണ്ടു സ്വർണംകൂടി
12:19 AM Mar 27, 2023 | Deepika.com