ലിസ്ബണ്‍: തന്റെ കരിയറിലെ ഏറ്റവും മോശം സമയമായിരുന്നു ഇംഗ്ലീഷ് ടീമായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള രണ്ടാം വരവിനുശേഷം ക്ലബ് വിട്ടതെന്ന തുറന്നുപറച്ചിലുമായി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.
മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹഗുമായുള്ള അസ്വാരസ്യത്തെത്തുടർന്ന് ഈ ജനുവരിയിലാണു ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ടത്. തുടർന്ന് വൻ പ്രതിഫലത്തിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസറിലേക്കു റൊണാൾഡോ ചേക്കേറുകയായിരുന്നു.
ജീവിതത്തിൽ ഓരോ കാര്യങ്ങളും സംഭവിക്കുന്നതു ചില പദ്ധതികളനുസരിച്ചാണ്. ഉന്നതങ്ങളിലായിരിക്കുന്പോൾ താഴ്വാരത്തിലെ ചെറിയ കാര്യങ്ങൾ കാണാൻ സാധിക്കില്ല. കഷ്ടതയിൽ ആരെല്ലാം നമുക്കൊപ്പം ഉണ്ടാകുമെന്ന് തിരിച്ചറിയാനായി. ഇപ്പോൾ ഞാൻ മികച്ചൊരു മനുഷ്യനായിരിക്കുന്നു - റൊണാൾഡോ പറഞ്ഞു.
2024 യൂറോ യോഗ്യതാ പോരാട്ടത്തിനായി ലിക്റ്റൻസ്റ്റൈനെതിരേ ഇറങ്ങുന്നതിനു മുന്‍പുള്ള പ്രീമാച്ച് പ്രസ് കോണ്‍ഫറൻസിലാണു റൊണാൾഡോ ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ പരിശീലകനായ റോബർട്ടോ മാർട്ടീനെസിന്റെ കീഴിൽ ടീം അംഗങ്ങൾ പുതിയ പ്രതീക്ഷയിലാണെന്നും റൊണാൾഡോ പറഞ്ഞു.
ലിക്റ്റൻസ്റ്റൈനെതിരേ ഇറങ്ങുന്നതോടെ രാജ്യാന്തര ഫുട്ബോളിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച റിക്കാർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കും. 196 മത്സരങ്ങളുമായി കുവൈറ്റിന്റെ ബാദെർ അൽ മുതവയ്ക്കൊപ്പം ലോക റിക്കാർഡ് പങ്കിടുകയാണു റൊണാൾഡോ.
റൊണാൾഡോയുടെ കരിയറിലെ മോശം സമയം
01:07 AM Mar 24, 2023 | Deepika.com