ബുവേനോസ് ആരീസ്: ഫിഫ 2022 ഖത്തർ ലോകകപ്പ് ജേതാക്കളായശേഷം ലയണൽ മെസിയുടെ അർജന്റീന ആദ്യമായി കളത്തിൽ. രാജ്യാന്തര സൗഹൃദ ഫുട്ബോളിൽ പാനമയ്ക്കെതിരേയാണ് അർജന്റീന ഇറങ്ങുന്നത്.
ഇന്ത്യൻ സമയം നാളെ പുലർച്ചെ അഞ്ചിനാണ് കിക്കോഫ്. അർജന്റൈൻ തലസ്ഥാനമായ ബുവേനോസ് ആരീസിലാണു മത്സരം. ലോകകപ്പ് ജേതാക്കളായശേഷം അർജന്റീന ആദ്യമായി ഇറങ്ങുന്ന മത്സരത്തിന്റെ ടിക്കറ്റിനായി 15.5 ലക്ഷം ആരാധകർ ഓണ്‍ലൈനായി അപേക്ഷിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ ഓണ്‍ലൈൻ ടിക്കറ്റ് അപേക്ഷയാണിത്.
100: അരികെ മെസി
36 വർഷം നീണ്ട ലോകകപ്പ് ട്രോഫിക്കായുള്ള അർജന്റീനയുടെ കാത്തിരിപ്പ് സഫലമാക്കിയ ലയണൽ മെസി രണ്ട് അപൂർവനേട്ടത്തിന്റെ വക്കിലാണ്. രാജ്യാന്തര ഫുട്ബോളിൽ 98 ഗോളുള്ള ലയണൽ മെസി പാനമയ്ക്കെതിരേ 100 എന്ന മാജിക് സംഖ്യ തികയ്ക്കുന്നതിനായാണ് ആരാധകരുടെ കാത്തിരിപ്പ്.
പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ (118 ഗോൾ), ഇറാന്റെ അലി ദേയി (109 ഗോൾ) എന്നിവർക്കുശേഷം രാജ്യാന്തര ഫുട്ബോളിൽ 100 ഗോൾ തികയ്ക്കുന്ന മൂന്നാമൻ എന്ന നേട്ടമാണു മെസിയെ കാത്തിരിക്കുന്നത്. അതോടൊപ്പം 100 ഗോൾ തികയ്ക്കുന്ന ആദ്യ ലാറ്റിനമേരിക്കൻ കളിക്കാരൻ എന്ന ചരിത്രവും മെസി കുറിക്കും.
800: രണ്ടാമൻ
പ്രഫഷണൽ ഫുട്ബോളിൽ 800 ഗോൾ എന്ന നാഴികക്കല്ലിലേക്കു മെസിക്കുള്ളത് ഒരു ഗോളിന്റെ മാത്രം അകലം. മെസിക്ക് 799 ഗോൾ (493+98) ക്ലബ്, രാജ്യാന്തര തലത്തിൽ ഉണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ (507+118 = 828) മാത്രമാണ് ഔദ്യോഗികമായി 800 ഗോൾ നേട്ടം തികച്ച ഏക ഫുട്ബോളർ. ഈ രണ്ടു നാഴികക്കല്ലും 2023ൽ മെസി പിന്നിടും എന്നുറപ്പാണ്. 2026 ലോകകപ്പ് യോഗ്യതാ റൗണ്ട് ഉൾപ്പെടെ 10 മത്സരങ്ങളാണ് ഈ വർഷം അർജന്റീനയ്ക്കുള്ളത്.
ലോകകപ്പ് നേട്ടത്തിനുശേഷം അർജന്റീന കളത്തിൽ
12:47 AM Mar 23, 2023 | Deepika.com