കൊച്ചി: ഉത്തേജക മരുന്ന് പരിശോധനാ ഫലം പോസിറ്റീവായതിനു പിന്നാലെ മുന്നേറ്റ താരം എം. വിഘ്നേഷ് സന്തോഷ് ട്രോഫി ഫൈനല്‍ ടീമില്‍ നിന്നു പുറത്ത്. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ താരത്തെ മാറ്റിനിർത്തുന്നതായും പകരക്കാരനായി റിസര്‍വ് താരം ആസിഫിനെ (എറണാകുളം) ടീമില്‍ ഉള്‍പ്പെടുത്തിയതായും ടീം അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ഒക്ടോബറില്‍ ഗുജറാത്തില്‍ നാഷണല്‍ ഗെയിംസ് ഫുട്ബാളില്‍ കേരള ടീം അംഗമായിരുന്ന വിഘ്നേഷ് കായിക താരങ്ങള്‍ക്കു നിരോധിക്കപ്പെട്ട മരുന്നു ഉപയോഗിച്ചതായി നാഷണല്‍ ആന്റി ഡോപ്പിംഗ് ഏജന്‍സി (നാഡ) പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വിഘ്നേഷ് ഉള്‍പ്പെടെ വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത പത്തു താരങ്ങളുടെ പരിശോധനാ ഫലം പോസിറ്റീവായ വിവരം കഴിഞ്ഞ ദിവസമാണു പുറത്തുവന്നത്. ഇനി നാഡയുടെ ക്ലിയറൻസ് റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ വിഘ്നേഷിനെ ഉൾപ്പെടുത്താനാകൂ.
വിഘ്നേഷിന്റെ മൂക്കില്‍ ശസ്ത്രക്രിയ നടന്നിരുന്നു. അതിന്റെ ഭാഗമായി മരുന്നുകള്‍ കഴിക്കുകയും ഇന്‍ഹേലര്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇവയിലേതെങ്കിലും ഒന്നിന്റെ അംശമാകാം പരിശോധനാഫലം പ്രതികൂലമാകാന് കാരണമായിട്ടുള്ളതെന്നാണു കരുതുന്നതെന്നു കോച്ച് പി.ബി. രമേഷ് പറഞ്ഞു.
ഉത്തേജകം: വിഘ്നേഷ് പുറത്ത്
12:13 AM Feb 06, 2023 | Deepika.com