മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസിൽ നാലാംദിനം അരങ്ങേറിയത് ഒന്നും രണ്ടുമല്ല, 11 അട്ടിമറികൾ.
കൂട്ട അട്ടിമറിയിൽ പുരുഷ സിംഗിൾസിൽ കാസ്പർ റൂഡ്, അലക്സാണ്ടർ സ്വരേവ്, ഡിയേഗോ ഷ്വാർസ്മാൻ, ടെയ്ലർ ഫ്രിറ്റ്സ്, പാബ്ലൊ ബുസ്ത, ഡേവിഡോവിച്ച് ഫോകിന എന്നിവരും വനിതാ സിംഗിൾസിൽ ഒണ്‍സ് ജബേർ, അനെറ്റ് കൊന്റാവിറ്റ്, കുഡെർമെന്റോവ, സംസ്നോവ, അലക്സാഡ്രോവ എന്നിവരും രണ്ടാം റൗണ്ടിൽ പുറത്ത്.
രണ്ടാം സീഡായ നോർവേയുടെ കാർസപർ റൂഡിനെ അമേരിക്കയുടെ ബ്രൂക്സ്ബെ 6-3, 7-5, 6-7 (4-7), 6-2ന് അട്ടിമറിച്ചു. 12-ാം സീഡായ ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ അട്ടിമറിച്ചത് അമേരിക്കയുടെ മിച്ചൽ മോഹ്. 23-ാം സീഡായ അർജന്റീനയുടെ ഡിയേഗോ ഷ്വാർസ്മാനെ അമേരിക്കയുടെ ജെഫ്രി വൂൾഫ്സ് 6-1, 6-4, 6-4ന് കീഴടക്കി.
ജോക്കോ മുന്നോട്ട്
പുരുഷ സിംഗിൾസിൽ കിരീടസാധ്യതയുള്ള സെർബിയയുടെ നൊവാക് ജോക്കോവിച്ച് ഫ്രാൻസിന്റെ കൗകാർഡിനെ തോൽപ്പിച്ച് മൂന്നാം റൗണ്ടിൽ. മൂന്നാം റൗണ്ടിൽ ബൾഗേറിയയുടെ ഗ്രിഗോർ ദിമിത്രോവാണ് ജോക്കോവിച്ചിന്റെ എതിരാളി. വനിതാ സിംഗിൾസിൽ കരോളിന ഗാർസ്യ, അരിന സബലെങ്ക തുടങ്ങിയവരും മൂന്നാം റൗണ്ടിൽ ഇടംപിടിച്ചു.
കൂട്ട അട്ടിമറി!
11:48 PM Jan 19, 2023 | Deepika.com