മുൾട്ടാൻ: രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് പാക്കിസ്ഥാൻ. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 281 റണ്‍സിൽ അവസാനിച്ചു. 51.4 ഓവർ മാത്രമേ ഇംഗ്ലീഷ് ഇന്നിംഗ്സ് നീണ്ടുള്ളൂ.
പാക്കിസ്ഥാനുവേണ്ടി അരങ്ങേറ്റക്കാരൻ അബ്രാര്‍ അഹമ്മദ് 114 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തി. സാഹിദ് മഹമ്മൂദ് മൂന്ന് വിക്കറ്റ് നേടി. അരങ്ങേറ്റത്തിൽ പാക്കിസ്ഥാനുവേണ്ടി ഏഴ് വിക്കറ്റ് നേടുന്ന മൂന്നാമത് ബൗളറാണ് അബ്രാര്‍. മുഹമ്മദ് സഹീദ് (1996), മുഹമ്മദ് നസീർ (1969) എന്നിവരാണ് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയത്.
ആദ്യ സെഷനിൽത്തന്നെ അബ്രാര്‍ അഞ്ച് വിക്കറ്റ് നേടിയിരുന്നു. അരങ്ങേറ്റത്തിലെ ഓപ്പണിംഗ് സെഷനിൽ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ലോകത്തിലെ നാലാമനുമായി 24കാരനായ അബ്രാര്‍.
മറുപടിക്ക് ക്രീസിലെത്തിയ പാക്കിസ്ഥാൻ ആദ്യദിനം അവസാനിക്കുന്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 107 റണ്‍സ് എന്ന നിലയിലാണ്. 61 റണ്‍സുമായി ക്യാപ്റ്റൻ ബാബർ അസമും 32 റണ്‍സുമായി സൗദ് ഷക്കീലുമാണ് ക്രീസിൽ.
ബെൻ ഡക്കറ്റ് (63) ആണ് ഇംഗ്ലീഷ് ഇന്നിംഗ്സിലെ ടോപ് സ്കോറർ. ഒല്ലി പോപ്പ് (60), മാർക്ക് വുഡ് (36 നോട്ടൗട്ട്), ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് (30) എന്നിവരും സ്കോർബോർഡിലേക്ക് സംഭാവന നൽകി.
അബ്രാര്‍ ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തി
02:29 AM Dec 10, 2022 | Deepika.com