ദോഹയിൽനിന്ന് ബിനോയ് ജോണ് മങ്കൊന്പ്
അൽ ജുനൈദ്, നാട്ടിലെ സ്വാദ് ഖത്തറിൽ കിട്ടുന്ന ഒരു കൊച്ചുകട. വടകര സ്വദേശിയായ സാജിദാണ് ഇതിന്റെ നടത്തിപ്പ്, ടയോട്ട സിഗ്നലിനടുത്ത് ചെറിയ ഒരു ഹോട്ടൽ. പക്ഷേ, അൽ ജുനൈദ് എന്ന് പറഞ്ഞാൽ ആർക്കും മനസിലാകില്ല. ‘കഞ്ഞിക്കട’ എന്നുവേണം പറയാൻ. അത്രയ്ക്ക് പ്രശസ്തമാണ് മലയാളികൾക്കിടയിൽ ഈ കട.
വർഷങ്ങളായി നജ്മയുടെ ഹൃദയഭാഗത്ത് ഒരു ചെറിയ മുറിക്കുള്ളിൽ ആണ് ഈ കട സ്ഥിതി ചെയ്യുന്നത്. നെല്ലിക്ക ഇട്ടുവച്ച മത്തിക്കറി, രാവിലെ നല്ല പുട്ട്, പയർ, ഗോതന്പ് പൊറോട്ട അങ്ങനെ നീളുന്നു വിഭവങ്ങൾ. വയറു നിറച്ച് കഴിച്ചാലും വെറും അഞ്ചോ ആറോ റിയാൽ മാത്രം. സാധാരണക്കാരുടെ ആശ്രയമാണ് ഈ കഞ്ഞിക്കട.
പനിയോ ജലദോഷമോ ഒക്കെ വന്നാൽ ഇവിടെ വന്നു നല്ല ചൂട് കഞ്ഞിയും കറിയും കഴിച്ചാൽ വലിയ ഒരു ആശ്വാസമാണ്. വീട്ടിൽ നിന്നും കഞ്ഞി കുടിക്കുന്ന അതേ അനുഭവം. അതേ രുചിയും. കടയിൽ വരുന്നവരുടെ മനസും വയറും ഒരുപോലെ നിറയ്ക്കാൻ സാധിക്കുന്നതുകൊണ്ടാണു വർഷങ്ങളായി അൽ ജുനൈദ് ഇവിടെ തലയുയർത്തി നിൽക്കുന്നത്.
അൽ ജുനൈദിന്റെ ഉടമ സാജിദ് ചേങ്ങോട്ടേരി; കുഞ്ഞുനാൾ മുതൽ കടുത്ത ഫുട്ബോൾ ആരാധകൻ, പ്രത്യേകിച്ച് അർജന്റീനയുടെ. അർജന്റീന ഒഫീഷൽ ഫാൻസ് അസോസിയേഷൻ ഖത്തർ ചാപ്റ്ററിലെ ആക്ടീവ് അംഗവും സംഘാടകനുമാണ്. ഖത്തർ ലോകകപ്പ് സാജിദ് നിറഞ്ഞാഘോഷിക്കുകയാണ്. ലോകകപ്പിന്റെ സംഘാടനത്തിലും പ്രവർത്തിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. ഫൈനൽ നടക്കുന്ന ലൂസൈൽ സ്റ്റേഡിയത്തിൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന പരിപാടിയുടെ റിഹേഴ്സലിന്റെ തിരക്കിലാണിപ്പോൾ.
അതുകൊണ്ട് ഇനി നടക്കുന്ന കളി നേരിട്ട് കാണാൻ സാധിക്കുമോ എന്നുള്ള കടുത്ത ആശങ്കയിലാണ് കക്ഷി. നാളുകൾ നീണ്ട അധ്വാനത്തിന്റെയും ചിട്ടയായ പരിശീലനത്തിന്റെ പ്രതിഫലനമാകും ഫൈനൽ ദിനത്തിലെ ആഘോഷ പരിപാടി. ഈ ലോകകപ്പ് മാമാങ്കം കണ്ട് ആസ്വദിക്കുന്നതിന് വേണ്ടി സാജിദിന്റെ കുടുംബവും ഇവിടെ എത്തിയിട്ടുണ്ട്. മകൻ അഹമ്മദും കടുത്ത അർജന്റീന ആരാധകനാണ്.
ലോകകപ്പ് അവസാന പാദത്തിലേക്ക് കടക്കുകയാണ്. ഇത്ര പെട്ടെന്നു തീർന്നല്ലോ എന്നുള്ള വല്ലാത്ത ദുഃഖം പ്രത്യേകിച്ച് ഇവിടുത്തെ മലയാളികൾക്കിടയിൽ ഉണ്ട്. മലയാളികൾ ഇത്ര ആഘോഷമാക്കിയ ഒരു ലോകകപ്പ് ഇനിയുണ്ടായേക്കില്ല...
അൽ ജുനൈദ് അഥവാ നാട്ടിലെ സ്വാദ്...
02:29 AM Dec 10, 2022 | Deepika.com