അർജന്റീനയും നെതർലൻഡ്സും ഫിഫ ലോകകപ്പ് ക്വാർട്ടറിൽ ഏറ്റുമുട്ടുന്നു എന്ന് കേൾക്കുന്പോൾ ആദ്യം മനസിലെത്തുക 1998 എഡിഷനിൽ ഡെന്നിസ് ബെർകാംപ് നേടിയ മനോഹരഗോൾ ആണ്. അർജന്റീനയ്ക്ക് എതിരായ ബെർകാംപിന്റെ ആ ഗോൾ ഫിഫ ലോകകപ്പ് ചരിത്രത്തിലെതന്നെ ഏറ്റവും മനോഹര ഗോളുകളിൽ ഒന്നായാണ് കണക്കാക്കുന്നത്. അത്രയ്ക്ക് മനോഹരമായിരുന്നു മധ്യവരയ്ക്കുപിന്നിൽനിന്ന് അർജന്റൈൻ ബോക്സിലേക്ക് എത്തിയ ഹൈബോൾ പാസ്, ബെർക്കാംപ് വലംകാലിൽ കൊരുത്ത് നിയന്ത്രണത്തിലാക്കിയതും ഫിനിഷ് ചെയ്തതും.
2022 ക്വാർട്ടർ അർജന്റീനയുടെ ലയണൽ മെസിയും നെതർലൻഡ്സിന്റെ വിർജിൽ വാൻ ഡിക്കും തമ്മിലുള്ള പോരാട്ടമായി വിശേഷിപ്പിക്കാം. വാൻ ഡിക് നയിക്കുന്ന പ്രതിരോധത്തെ മെസി നയിക്കുന്ന ആക്രമണസംഘം എങ്ങനെ നേരിടും എന്നതിനെ ആശ്രയിച്ചാണ് മത്സരഫലം നിർണയിക്കപ്പെടുക. മൂന്ന് ഗോൾ അടിച്ചും ഒരു ഗോൾ അടിപ്പിച്ചും മെസിമയത്തിലമർന്നിരിക്കുകയാണ് അർജന്റീന.
സൗദിക്കെതിരേ (1-2) തോൽവിയോടെ തുടങ്ങിയ അർജന്റീന മെക്സിക്കോയെയും പോളണ്ടിനെയും (2-0) ഒരേ മാർജിനിൽ തോൽപ്പിച്ച് ഗ്രൂപ്പ് സി ചാന്പ്യന്മാരായി. പ്രീക്വാർട്ടറിൽ ഓസ്ട്രേലിയയും കടന്നാണ് (2-1) അർജന്റീനയുടെ വരവ്.
ഗ്രൂപ്പ് എയിൽ സെനഗൽ, ഖത്തർ എന്നിവരെ (2-0) ഒരേ മാർജിനിൽ തോൽപ്പിച്ച നെതർലൻഡ്സ് ഇക്വഡോറുമായി (1-1) സമനിലയിൽ പിരിഞ്ഞു. പ്രീക്വാർട്ടറിൽ മെംഫിസ് ഡീപ്പെ എന്ന സ്ട്രൈക്കറിന്റെ മികവിൽ 3-1ന് യുഎസ്എയെ കീഴടക്കി.
ഓറഞ്ച് ഫോക്കസ്
ലൂയിസ് വാൻ ഗാൽ എന്ന 71കാരനായ തന്ത്രജ്ഞനാണ് സുപ്രധാന ശ്രദ്ധാകേന്ദ്രം. 2014 സെമിയിൽ വാൻഗാലിന്റെ നെതർലൻഡ്സിനെ അർജന്റീന കീഴടക്കിയിരുന്നു. വിർജിൽ വാൻ ഡിക്ക് എന്ന പ്രതിരോധഭടനാണ് ഓറഞ്ച് സംഘത്തിന്റെ സിരാകേന്ദ്രം. മധ്യനിരയുടെ നിയന്ത്രണം ഫ്രാങ്ക് ഡിജോംഗിനും ആക്രമണത്തിന്റെ ചുമതല കോഡി ഗാക്പോയ്ക്കും മെംഫിസ് ഡീപ്പെയ്ക്കും. മൂന്ന് ഗോളുമായി ഗാക്പോയാണ് ടീമിന്റെ ടോപ് സ്കോറർ.
ഡാലി ബ്ലിൻഡ്, ഡെൻസിൽ ഡംഫ്രിസ് ഡാവി ക്ലാസൻ എന്നിവരും ചേരുന്പോൾ ഓറഞ്ചിന്റെ സ്വാദ് കൂടും. മത്യാസ് ഡി ലിറ്റ്, സ്റ്റീവൻ ബെർജ് വിൻ തുടങ്ങിയവരും വാൻഗാലിന്റെ ആയുധങ്ങളാണ്.
ആൽബിസെലെസ്റ്റെ
ആൽബിസെലെസ്റ്റെ എന്നറിയപ്പെടുന്ന അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസിതന്നെ. ഖത്തറിൽ അതിമനോഹര ഗോളടക്കം ഓർമിക്കത്തക്ക നിമിഷങ്ങൾ മെസി സമ്മാനിച്ചുകഴിഞ്ഞു. 2014 ലോകകപ്പിലെ ഗോൾഡൻ ബോൾ അവകാശിയായ മെസിക്കൊപ്പം ഏതാനും യുവപ്രതിഭകൾ ഉണ്ടെന്നതാണ് ഏറ്റവും ശ്രദ്ധേയം.
അലെക്സിസ് അല്ലിസ്റ്റർ, എൻസൊ ഫെർണാണ്ടസ്, ഹൂലിയൻ ആൽവരെസ് എന്നിവരെല്ലാം ആവശ്യസമയത്ത് ടീമിനെ കൈപിടിച്ചവരാണ്. റോഡ്രിഗൊ ഡി പോളിന്റെ നിയന്ത്രണത്തിലാണ് മധ്യനിര. പരിക്കേറ്റ് വിശ്രമത്തിലുള്ള എയ്ഞ്ചൽ ഡി മരിയ മടങ്ങിയെത്തിയാൽ അർജന്റീനയുടെ ശക്തി ഒന്നുകൂടി ബലപ്പെടും.
മെസിമയം
12:25 AM Dec 09, 2022 | Deepika.com