ദോഹ: ഖത്തറിലെ 974 കണ്ടയ്നറുകൾ അടുക്കിക്കൂട്ടിയ മൈതാനത്തു ടിറ്റെയുടെ കുട്ടികൾ ഒരുക്കിയ മനോഹരകാവ്യം. ദക്ഷിണകൊറിയയ്ക്കെതിരായ ബ്രസീലിന്റെ കളിയെ ഇങ്ങനെയേ വിശേഷിപ്പിക്കാനാവൂ. സ്കൂൾ കുട്ടികളെ നേരിടുന്നപോലെ കളി. ആദ്യപകുതിയിൽ നാലു ഗോളുകൾ; അതും ഒരു തിടുക്കമോ പരിഭ്രമമോ കൂടാതെ. പരിക്കിൽനിന്നു മുക്തനായി സൂപ്പർ താരം നെയ്മർ തിരിച്ചെത്തി; ഒപ്പം ബ്രസീലിന്റെ അഴകുള്ള കാൽപ്പന്തുകളിയും.
സാംബാ നൃത്തം
ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരത്തിൽ കാമറൂണിനെതിരേ വീണുപോയ ബ്രസീലിനെയല്ല ഇന്നലെ കണ്ടത്. ആദ്യപകുതിയിൽ ബ്രസീലിന്റെ സന്പൂർണാധിപത്യമായിരുന്നു. നെയ്മർ തിരിച്ചെത്തിയതിന്റെ എല്ലാ ആവേശവും തുടക്കം മുതൽ ബ്രസീലിന്റെ മുന്നേറ്റത്തിലുണ്ടായി. യാതൊരുവിധ സമ്മർദങ്ങൾക്കും കീഴ്പ്പെടാതെ ബ്രസീൽ താരങ്ങൾ പന്തു തട്ടി. നെയ്മറും റിച്ചാലിസണും റഫീഞ്ഞയും വിനീഷ്യസ് ജൂണിയറുമെല്ലാം എതിർബോക്സിലേക്ക് ഇരച്ചുകയറി. ബോണസ് പോലെ ഗോളുകളുമെത്തി.
കൊറിയർ ചെയ്തു
36 മിനിറ്റിൽ നാലുഗോളുകൾ. ലക്ഷ്യം ഭേദിച്ചത് വിനീഷ്യസ് ജൂണിയർ (7’) നെയ്മർ (13’) റിച്ചാലിസണ് (29’), ലൂക്കാസ് പക്വറ്റ (36) എന്നിവർ. നാലു ഗോളടിച്ച് ആദ്യപകുതിയിൽ മുന്നിൽക്കയറിയതോടെ ബ്രസീൽ പരിശീലകൻ ടിറ്റെ രണ്ടാം പകുതിയെ പരീക്ഷണങ്ങൾക്കുള്ള വേദിയാക്കി. പോസ്റ്റിനു മുന്നിൽ അലിസനെ ഉൾപ്പെടെ അദ്ദേഹം സബ്സ്റ്റിറ്റ്യൂട്ട് ചെയ്തു. ഇതിനിടെയാണ് ലോംഗ് റേഞ്ചറിൽനിന്ന് ദക്ഷിണ കൊറിയയുടെ ആശ്വാസഗോൾ പിറന്നത്; 76-ാം മിനിറ്റിൽ പൈക്ക് സ്യൂംഗ് ഹോയുടെ വക. പിന്നാലെ നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ബ്രസീൽ ഗോൾവല കുലുക്കാൻ കൊറിയയ്ക്കു സാധിച്ചില്ല.
ആദ്യ പകുതിയിൽ ഗോളി മാത്രം മുന്നിൽനിൽക്കെ റഫീഞ്ഞയ്ക്കും റിച്ചാലിസണും ലഭിച്ച അവസരങ്ങൾ മുതലാക്കിയിരുന്നെങ്കിൽ ദക്ഷിണകൊറിയയുടെ സ്ഥിതി ഇതിലും പരിതാപകരമായേനെ.
ഗോൾ വഴി
വിനീഷ്യസ് ജൂണിയർ (7’)
വലതുവിംഗിൽനിന്നു കട്ട് ചെയ്തു നൽകിയ പന്ത് തിരികെ വാങ്ങി ബോക്സിനുള്ളിലേക്കു റഫീഞ്ഞയുടെ കുതിപ്പ്. പിന്നെ, ഒട്ടും അമാന്തിക്കാതെ ക്രോസ്. ഉന്നംവച്ച നെയ്മർക്കും തൊട്ടടുത്തുണ്ടായിരുന്ന റിച്ചാലിസണും പന്ത് കിട്ടിയില്ല. അതു വന്നുവീണതു വിനീഷ്യസിന്റെ കാലിൽ. ഒട്ടും തിടുക്കമില്ലാതെ പന്ത് കാലിൽവച്ച്, ഗോളിനായി ഒന്നു തടവിയൊരുക്കി, ഉന്നംപിടിച്ച് വിനീഷ്യസിന്റെ ഷോട്ട്, ഗോൾ!
നെയ്മർ (13’)
ആദ്യഗോളിനു പിന്നാലെ കൊറിയൻ ബോക്സിലേക്ക് ഇരച്ചുകയറിയ റിച്ചാലിസണിനെ ബോക്സിൽ വീഴ്ത്തിയതിനു ബ്രസീലിനു പെനൽറ്റി. ഷോട്ടെടുത്തത് നെയ്മർ. മെല്ലെ തുടങ്ങി, ഇടയ്ക്കൊന്നു വേഗം കുറച്ച്, വലംകാൽകൊണ്ട് ഒരു കിക്ക്. നിലംപറ്റെ ഉരുണ്ടുനീങ്ങി പന്ത് വലയിൽ.
റിച്ചാലിസണ് (29’)
കൊറിയൻ ബോക്സിനു മുന്നിൽ നൃത്തച്ചുവടുകളുമായി തലയിൽ പന്ത് നിയന്ത്രിച്ച് റിച്ചാലിസണ്; ഒന്നല്ല രണ്ടുവട്ടം. തലയിൽനിന്നു പന്ത് കാലിലേക്ക്. മാർക്വീഞ്ഞോസിനു മറിച്ചു നൽകിയശേഷം റിച്ചാലിസണ് മുന്നിലേക്ക് ഓടിക്കയറി. റിച്ചാലിസണു പന്ത് നൽകാൻ മാർക്വീഞ്ഞോസിൽനിന്നു പന്തു സ്വീകരിച്ച തിയാഗോ സിൽവയ്ക്ക് ഒരു മടിയുമുണ്ടായില്ല. ഓഫ്സൈഡ് കെണി പൊട്ടിച്ച് റിച്ചാലിസണിന്റെ തകർപ്പൻ ഫിനിഷിംഗ്. ആദ്യകളിയിൽ സെർബിയയ്ക്കെതിരേ നേടിയ സിസർകട്ട് ഗോളിനോടു കിടപിടിക്കുന്ന മറ്റൊരു ഗോൾ.
ലൂക്കാസ് പക്വറ്റ (36’)
പതിവുപോലെ ദക്ഷിണകൊറിയൻ ബോക്സിലേക്ക് ബ്രസീൽ താരങ്ങളുടെ കൂട്ടത്തോടെയുള്ള മുന്നേറ്റം. ഇടതുവിംഗിൽനിന്നു വിനീഷ്യസിന്റെ ക്രോസ്. തക്കം കാത്തുനിന്ന പക്വറ്റയുടെ വോളി, പന്ത് വലയിൽ.
പൈക്ക് സ്യൂംഗ് ഹോ (76’)
ദക്ഷിണകൊറിയയ്ക്ക് അനുകൂലമായി ബ്രസീലിയൻ ബോക്സിനു പുറത്തുനിന്നു ഫ്രീകിക്ക്. ഷോട്ട് ബ്രസീലിയൻ പ്രതിരോധത്തിൽത്തട്ടി തെറിക്കുന്നു. ബോക്സിനു തൊട്ടുമുന്നിൽ പന്ത് പിടിച്ചെടുത്ത പൈക്ക് സ്യൂംഗ് ഹോയുടെ ബുള്ളറ്റ് ഷോട്ടിൽ ബ്രസീൽ പ്രതിരോധക്കോട്ട പിളർന്നു. ഗോൾകീപ്പർ അലിസണിന് ഒരവസരവും നൽകാതെ വലയിൽ. ഈ ലോകകപ്പിൽ അലിസണ് വഴങ്ങുന്ന ആദ്യ ഗോൾ. കൊറിയയ്ക്ക് ആശ്വാസഗോൾ! ഗോൾവഴി...
ദക്ഷിണകൊറിയയെ പരാജയപ്പെടുത്തി ബ്രസീൽ ക്വാർട്ടറിൽ
12:51 AM Dec 07, 2022 | Deepika.com