ദോഹ: ഏഷ്യൻ ശക്തികളായ ജപ്പാനെ തകർത്ത് നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ. പെനൽറ്റി ഷൂട്ടൗട്ടിൽ 3-1 എന്ന സ്കോറിനായിരുന്നു ക്രൊയേഷ്യയുടെ വിജയം.
ജപ്പാന്റെ നാലിൽ മൂന്നു ഷോട്ടും ക്രൊയേഷ്യൻ ഗോളി ഡൊമിനിക് ലിവകോവിച്ച് തടഞ്ഞു. ക്രൊയേഷ്യയുടെ ഒന്നൊഴികെ മൂന്നു ഷോട്ട് ലക്ഷ്യംകണ്ടു. മാർകോ ലിവയയുടെ ഷോട്ട് പോസ്റ്റിലിടിച്ചു പാഴായി.
നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമും ഓരോഗോൾ വീതം നേടി സമനില പാലിച്ചതിനെത്തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്കു നീണ്ടത്. ഡായിസെൻ മയേഡ (43’) ജപ്പാനായും ഇവാൻ പെരിസിച്ച് (55’) ക്രൊയേഷ്യക്കായും ഗോൾ നേടി. ഒരു ഗോളിന്റെ ലീഡ് നേടിയശേഷമാണ് ജപ്പാൻ തോൽവി വഴങ്ങിയത്.
ഗ്രൂപ്പ് ഇയിൽ സ്പെയ്നിനെയും ജർമനിയെയും അട്ടിമറിച്ച ജപ്പാന്റെ കരുത്തുകണ്ടായിരുന്നു മത്സരത്തിന്റെ തുടക്കം. ഈ ലോകകപ്പിലെ കറുത്തകുതിരകളാണെന്നടിവരയിട്ട് 43-ാം മിനിറ്റിൽ ഡായിസെൻ മയേഡയിലൂടെ സാമുറായികൾ ലീഡ് നേടി. മായ യോഷിദയായിരുന്നു അസിസ്റ്റ്.
34 വയസും 103 ദിനവും പ്രായമുള്ള യോഷിദ അതോടെ ജപ്പാനുവേണ്ടി ലോകകപ്പിൽ ഗോൾ അസിസ്റ്റ് നടത്തുന്ന ഏറ്റവും പ്രായമുള്ള കളിക്കാരനായി. മത്സരത്തിൽ ജപ്പാന്റെ ആദ്യ ഷോട്ട് ഓണ്‍ ടാർഗറ്റ് ആയിരുന്നു അത്.
ഒരു ഗോളിന്റെ ലീഡുമായി രണ്ടാം പകുതിക്കിറങ്ങിയ ജപ്പാൻ ലീഡ് ഉയർത്താനുള്ള ശ്രമം കൗണ്ടർ അറ്റാക്കിലൂടെ നടത്തിക്കൊണ്ടിരുന്നു. രണ്ടാം പകുതിയുടെ ആദ്യ മിനിറ്റുകളിൽ കൂടുതൽ പ്രസിംഗ് നടത്തിയത് ജപ്പാനായിരുന്നു.
എന്നാൽ, 55-ാം മിനിറ്റിൽ ഇവാൻ പെരിസിച്ചിലൂടെ ക്രൊയേഷ്യ കടംവീട്ടി. ലോകകപ്പിൽ പെരിസിച്ചിന്റെ നേരിട്ടുള്ള ഇടപെടലിലൂടെ പിറക്കുന്ന 10-ാം ഗോൾ ( ആറ് ഗോളും, നാല് അസിസ്റ്റും). അർജന്റീനയുടെ ലയണൽ മെസിയും (12) ഫ്രാൻസിന്റെ കൈലിയൻ എംബാപ്പെയും (11) മാത്രമാണ് പെരിസിച്ചിനു മുന്നിലുള്ളത്. 1-1 സമനില പൊട്ടിക്കാൻ തുടർന്നുള്ള നിശ്ചിതസമയത്ത് ഇരുടീമിനും സാധിച്ചില്ല.
ഗോൾവഴി...
ഡായിസെൻ മയേഡ (43’)
ജപ്പാന്റെ ഷോർട്ട് കോർണർ. പന്ത് ഡോവന്റെ നിയന്ത്രണത്തിൽ. ഡോവന്റെ ക്രോസിൽ മായ യോഷിദ ഹെഡ് ചെയ്തെങ്കിലും പന്ത് ക്ലിയർ ചെയ്യപ്പെട്ട് നേരെ എത്തിയത് ഡായിസെൻ മയേഡയുടെ നേർക്ക്. മയേഡയുടെ ഷോട്ട് ക്രൊയേഷ്യൻ വലയിൽ.
ഇവാൻ പെരിസിച്ച് (55’)
ജപ്പാന്റെ മുന്നേറ്റത്തിനൊടുവിൽ ലഭിച്ച പന്തുമായി ക്രൊയേഷ്യൻ മുന്നേറ്റം. ജാപ്പനീസ് ഗോൾ മുഖം ലക്ഷ്യമാക്കി ലോവ്റന്റെ ക്രോസ്. വളഞ്ഞിറങ്ങിയ ക്രോസിൽ പെരിസിച്ചിന്റെ മിന്നും ഹെഡർ. പന്ത് വലയുടെ ഇടത് കോണിൽ.
ക്രൊയേഷ്യ പെനൽറ്റി ഷൂട്ടൗട്ടില്‍ ജപ്പാനെ തകർത്തു
01:40 AM Dec 06, 2022 | Deepika.com