ദോഹ: വിയർപ്പൊഴുക്കി കളിച്ച സെനഗലിനെ കളിമികവുകൊണ്ടു കീഴടക്കിയ ഇംഗ്ലണ്ട് ലോകകപ്പ് കിരീടത്തിലേക്ക് ഒരുചുവടുകൂടി അടുത്തു.
അൽ ബൈത് സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ എതിരില്ലാത്ത മൂന്നു ഗോളിനാണ് ഇംഗ്ലണ്ടിന്റെ വിജയം. ജോർദൻ ഹെൻഡേഴ്സണ് (38’), ഹാരി കെയ്ൻ (45+3’), ബുകായോ സാക്ക (57’) എന്നിവരാണു സ്കോറർമാർ. ഞായറാഴ്ച പുലർച്ചെ 12.30ന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ട് ഫ്രാൻസിനെ നേരിടും.
സെനഗലിന്റെ മുന്നേറ്റത്തോടെയാണു മത്സരങ്ങൾ തുടങ്ങിയത്. എന്നാൽ, കൗണ്ടർ അറ്റാക്കുകളിലൂടെ ഇംഗ്ലണ്ട് തിരിച്ചടിച്ചു. 23-ാം മിനിറ്റിൽ ഇംഗ്ലണ്ട് ബോക്സിലുണ്ടായ കൂട്ടപ്പൊരിച്ചിലിനിടെ ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ ഇസ്മയില സാർ തൊടുത്ത ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പറന്നു. 31-ാം മിനിറ്റിൽ ഇസ്മയില സാർ നടത്തിയ മുന്നേറ്റത്തിൽനിന്നു ബൗലായേ ദിയ തൊടുത്ത ഷോട്ട് ഇംഗ്ലീഷ് ഗോൾകീപ്പർ പിക്ഫോർഡ് തട്ടിത്തെറിപ്പിച്ചു.
തൊട്ടുപിന്നാലെ, കളിയുടെ ഒഴുക്കിനു വിപരീതമായി ഇംഗ്ലണ്ട് ഗോൾ കണ്ടെത്തി. 19കാരൻ ജൂഡ് ബെല്ലിംഗാമായിരുന്നു ആദ്യ രണ്ടു ഗോളുകളുടെയും ശിൽപി. സ്കോർ ചെയ്തത് ഹെൻഡേഴ്സണും ഹാരി കെയ്നും. രണ്ടാം പകുതിയുടെ തുടക്കത്തിൽ ബുകായോ സാകയിലൂടെ ഇംഗ്ലണ്ട് ലീഡുയർത്തി. തിരിച്ചടിക്കാൻ സെനഗൽ പഠിച്ചപണി പതിനെട്ടും നോക്കിയെങ്കിലും വല കുലുക്കാനായില്ല.
ഗോൾവഴി...
ഹെൻഡേഴ്സണ് (37’)
ഹാരി കെയ്ൻ നീട്ടി നൽകിയ പന്തുമായി ഇടതുവിംഗിലൂടെ ജൂഡ് ബെല്ലിംഗ്ഹാമിന്റെ കുതിപ്പ്. സെനഗൽ പ്രതിരോധനിരയെ വെട്ടിയൊഴിഞ്ഞ് ബോക്സിലേക്കു കയറിയ ബെല്ലിംഗ്ഹാം പന്ത് ജോർദൻ ഹെൻഡേഴ്സനു ക്രോസ് നൽകുന്നു. പിഴവുകൂടാതെ ഹെൻഡേഴ്സന്റെ ഫിനിഷിംഗ്. ഗോൾകീപ്പർ എഡ്വേഡ് മെൻഡി പന്ത് ചാടിപ്പിടിക്കാൻ നോക്കിയെങ്കിലും ഫലമുണ്ടായില്ല.
ഹാരി കെയ്ൻ (45+3’)
ഇടവേളയ്ക്കു പിരിയാൻ നിമിഷങ്ങൾ ശേഷിക്കെ സ്വന്തം പകുതിയിൽനിന്നു പിടിച്ചെടുത്ത പന്തുമായി വീണ്ടും ബെല്ലിംഗ്ഹാമിന്റെ കുതിപ്പ്. മൈതാനമധ്യത്തിലൂടെ പന്തുമായി മുന്നേറിയ ബെല്ലിംഗ്ഹാം പന്ത് ഫിൽ ഫോഡനും, ഫോഡൻ പന്ത് മാർക്ക് ചെയ്യപ്പെടാതെ നിന്ന ഹാരി കെയ്നിനും കൈമാറുന്നു. ഓട്ടത്തിനിടെ പന്തിനെ കാലിൽ കൊരുത്തെടുത്തു കെയ്നിന്റെ സൂപ്പർ ഫിനിഷ്. കെയ്നിന്റെ ഖത്തർ ലോകകപ്പിലെ ആദ്യഗോൾ.
ബുകായോ സാക (57’)
ഹാരി കെയ്നിന്റെ കാൽക്കൽനിന്നു പോയ പന്ത് ഓടിപ്പിടിച്ച് ഇടതുവിംഗിലൂടെ ഓടിപ്പാഞ്ഞ് ഫിൽ ഫോഡൻ. മുന്നോട്ടോടി ഡ്രിബിൾ ചെയ്ത് പാഞ്ഞ ഫോഡൻ പന്ത് ബുകായോ സാകയ്ക്കു മറിക്കുന്നു. പോസ്റ്റിനു സമാന്തരമായെത്തിയ പന്തിൽ സാകയുടെ ഹാഫ് ചിപ്പ്. സെനഗൽ ഗോൾകീപ്പർ എഡ്വേഡ് മെൻഡിയുടെ തലയ്ക്കു മുകളിലൂടെ പന്ത് വലയിൽ. ഖത്തർ ലോകകപ്പിൽ സാകയുടെ മൂന്നാം ഗോൾ.
ലോകകപ്പിൽ ഫ്രാൻസ്-ഇംഗ്ലണ്ട് ക്വാർട്ടർ
01:40 AM Dec 06, 2022 | Deepika.com