മിർപുർ: ബംഗ്ലാദേശിനെതിരായ ഏകദിന പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്കു തോൽവിത്തുടക്കം. അവസാന വിക്കറ്റിൽ മെഹ്ദി ഹസൻ (39 പന്തിൽ 38) മുസ്തഫിസുർ റഹ്മാനൊപ്പം (11 പന്തിൽ 10) നടത്തിയ രക്ഷാപ്രവർത്തനമാണ് ബംഗ്ലാദേശിന് ഒരു വിക്കറ്റിന്റെ ജയം സമ്മാനിച്ചത്.
ഇന്ത്യ ഉയർത്തിയ 187 റണ്‍സ് വിജയലക്ഷ്യം 42.3 ഓവറിൽ ബംഗ്ലാദേശ് മറികടന്നു. ഒരുഘട്ടത്തിൽ 136/9 എന്ന നിലയിലായിരുന്ന ബംഗ്ലാദേശ് അവസാന വിക്കറ്റിലെ പിരിയാത്ത കൂട്ടുകെട്ടിൽ 39 പന്തിൽ 51 റണ്‍സ് അടിച്ചുകൂട്ടി. ലിട്ടൻ ദാസ് (41), ഷാക്കിബ് അൽ ഹസൻ (29) എന്നിവരാണ് മികച്ച പ്രകടനം കാഴ്ചവച്ച മറ്റു ബംഗ്ലാ ബാറ്റർമാർ.
ഇന്ത്യക്കായി മുഹമ്മദ് സിറാജ് മൂന്നും കുൽദീപ് സെൻ രണ്ടും വിക്കറ്റ് നേടി. ബംഗ്ലാ ഇന്നിംഗ്സിന്റെ ആദ്യ പന്തിൽതന്നെ ഓപ്പണർ നജ്മുൽ ഹുസൈൻ ഷാന്റോയെ ദീപക് ചാഹർ പുറത്താക്കിയിരുന്നു.
നേരത്തേ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പേരുകേട്ട ഇന്ത്യ 41.2 ഓവറിൽ 186 റണ്‍സിന് ഓൾഒൗട്ടായി. രോഹിത് ശർമ (27), ശിഖർ ധവാൻ (7), വിരാട് കോഹ്ലി (9), ശ്രേയ്യസ് അയ്യർ (24) എന്നിങ്ങനെയായിരുന്നു മുൻനിരയുടെ സന്പാദ്യം. 70 പന്തിൽ 73 റണ്‍സ് നേടിയ കെ.എൽ. രാഹുലാണ് ഇന്ത്യയുടെ ടോപ് സ്കോറർ.
ബംഗ്ലാദേശിനായി ഷാക്കിബ് അൽ ഹസൻ 10 ഓവറിൽ 32 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റുകൾ നേടി. എബാദത്ത് ഹുസൈൻ നാലു വിക്കറ്റും സ്വന്തമാക്കി.
മെഹ്ദി വെടിക്കെട്ട്
02:11 AM Dec 05, 2022 | Deepika.com