തിരുവനന്തപുരം: ട്രാക്കിലെ മേധാവിത്വം കൈമുതലാക്കി എതിരാളികളെ ബഹുദൂരം പിന്നിലാക്കി പാലക്കാടിന്റെ കുതിപ്പ്. സംസ്ഥാന സ്കൂൾ അത്ലറ്റിക് മീറ്റിലെ രണ്ടാം ദിനത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ 13 സ്വർണവും 12 വെള്ളിയും എട്ടു വെങ്കലവും ഉൾപ്പെടെ 109 പോയിന്റുമായി പാലക്കാട് തേരോട്ടം തുടരുന്നു.
ഏഴു സ്വർണവും അഞ്ചു വെള്ളിയും നാലു വെങ്കലവും ഉൾപ്പെടെ 54 പോയിന്റുമായി എറണാകുളം രണ്ടാമതും അഞ്ചു സ്വർണവും അഞ്ചു വെള്ളിയും അഞ്ചു വെങ്കലവും ഉൾപ്പെടെ 45 പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനത്തുമുണ്ട്. റിക്കാർഡുകൾക്ക് വരൾച്ച നേരിട്ട രണ്ടാം ദിനത്തെ ഏക റിക്കാർഡിന് കാസർഗോഡ് കുട്ടമത്ത് ജിഎച്ച്എസ്എസിലെ പാർവണ ജിതേഷ് സ്വന്തം പേരിൽ കുറിപ്പിച്ചു. സബ് ജൂനിയർ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടിൽ 10.11 മീറ്റർ എറിഞ്ഞാണ് പാർവണ റിക്കാർഡിന് അർഹയായത്. മീറ്റിലെ വേഗമേറിയ താരങ്ങളായി സീനിയർ ആണ്‍കുട്ടികളിൽ തിരുവനന്തപുരം ജി.വി. രാജാ സ്കൂളിലെ സി.വി. അനുരാഗും (10.90 സെക്കൻഡ്) പെണ്‍കുട്ടികളിൽ പാലക്കാട് പുളിയാന്പ്ര ഹൈസ്കൂളിലെ എസ്. മേഘയും(12.23 സെക്കൻഡ്) ഓടിയെത്തി.
വ്യക്തിഗത സ്കൂൾ വിഭാഗത്തിൽ ആദ്യദിനത്തെ എറണാകുളം മാർ ബേസിലിന്റെ ആധിപത്യം തകർത്ത് മലപ്പുറം കടകശേരി ഐഡിയൽ സ്കൂൾ മുന്നേറ്റം നടത്തി. അഞ്ചു സ്വർണവും മൂന്നു വെള്ളിയും മൂന്നു വെങ്കലവും ഉൾപ്പെടെ 37 പോയിന്റുമായി ഐഡിയൽ ഒന്നാമതും നാലു സ്വർണവും മൂന്നു വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെ 30 പോയിന്റുമായി കോതമംഗലം മാർ ബേസിൽ രണ്ടാമതും മൂന്നു സ്വർണവും നാലു വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെ 28 പോയിന്റുമായി പറളി സ്കൂൾ മൂന്നാം സ്ഥാനത്തുമാണ്. മൂന്നാം ദിനമായ ഇന്ന് 29 ഫൈനലുകൾ നടക്കും
ജീവൻ തുടങ്ങിയത് സ്പ്രിന്റിൽ; സ്വർണം സമ്മാനിച്ച് ഷോട്ട്
തിരുവനന്തപുരം: കായികമേഖലയോടുള്ള മകന്റെ താത്പര്യം കണ്ട് ഓട്ടത്തിന് പരിശീലനം നല്കാൻ പിതാവ് തീരുമാനിച്ചു. എന്നാൽ ഒരുവർഷം ഓട്ടപരിശീലനം കഴിഞ്ഞപ്പോൾ മകന് താത്പര്യം ഷോട്ട്പുട്ടെറിയാൻ. മകന്റെ ആഗ്രഹത്തിന് പിതാവ് പച്ചക്കൊടി കാണിച്ചു. പിതാവിന് മകൻ പ്രതിഫലമായി സമ്മാനിച്ചത് സുവർണമെഡൽ.
സംസ്ഥാന സ്കൂൾ മീറ്റിൽ സബ്ജൂനിയർ ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടിൽ സ്വർണം സ്വന്തമാക്കിയ എറണാകുളം സേക്രട്ട് ഹാർട്ട് ഓർഫനേജ് എച്ച്എസിലെ എട്ടാം ക്ലാസുകാരനായ ജീവൻ ഷാജുവാണ് സ്പ്രിന്റിൽ തുടങ്ങി ഷോട്ടിൽ സുവർണ നേട്ടവുമായി താരമായി മാറിയത്. 10.91 മീറ്റർ ദൂരമാണ് ജീവൻ ഷോട്ട് പായിച്ചത്. കായികമേഖലയോടും തന്റെ പരിശീലനം തുടർച്ചയായി ഒരാളിലൂടെ ആവണമെന്ന താത്പര്യവും മൂലം ഒൻപതാംക്ലാസ് വരെയെത്തിയപ്പോൾ മൂന്നു സിലബസുകൾ മാറിമാറി പഠിച്ചുവെന്ന പ്രത്യേകതയും ജീവനുണ്ട്. താന്നിപ്പുഴ അനിത ഐസിഎസ്ഇ പബ്ലിക് സ്കൂളിലാണ് ജീവനെ പിതാവ് ഷാജു വർഗീസ് ഒന്നാം ക്ലാസിൽ ചേർത്തത്. ഈ സ്കൂളിലെ കായികാധ്യാപകൻ കൂടിയായ ശ്യാം ആദ്യം സ്പ്രിന്റ് ഇനങ്ങളിൽ ജീവനെ മത്സരിപ്പിച്ചു. ഇതോടൊപ്പം തന്നെ ഷോട്ട്പുട്ടും എറിയിച്ചു.
കുഞ്ഞുപ്രായത്തിൽ തന്നെ ഷോട്ടിൽ മിന്നും പ്രകടനം നടത്തിയ ജീവനു വഴങ്ങുന്ന ഇനം ഇതാണെന്നു വ്യക്തമായതോടെ പൂർണമായും ഈ ഇനത്തിലായി പരിശീലനം. ജീവൻ ആറാം ക്ലാസിൽ എത്തിയ സമയം പരിശീലകൻ ശ്യം അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്കൂളിലേക്കു മാറി. പരിശീലകനു പിന്നാലെ ജീവനും ആ സ്കൂളിലേക്ക്. അവിടെ പഠനം നടത്തുന്നതിനിടെയാണ് കഴിഞ്ഞ വർഷം സർക്കാർ സിലബസ് വിദ്യാലയമായ സേക്രഡ് ഹാർട്ട് ഓർഫനേജ് എച്ച്എസ്എസിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തിയത്.
അപ്പോഴും പരിശീലകനെ പിരിയാൻ ജീവൻ ഒരുക്കമായിരുന്നില്ല. ഒടുവിൽ ജീവനും സേക്രഡ്ഹാർട്ട് സ്കൂളിലേക്ക് എത്തി. ജൂനിയർ അത്ലറ്റിക് മീറ്റിലും സംസ്ഥാന ഇന്റർ ക്ലബ്ബിനും സബ് ജൂനിയർ തലത്തിൽ ജീവൻ സ്വർണം നേടിയിരുന്നു .
ആകാശിന്റെ "നല്ലനടത്തം’ സ്വർണത്തിലേക്ക്
തിരുവനന്തപുരം: മുണ്ടൂർ സ്കൂളിലെ ആകാശ് നടന്നുകയറിയത് സ്വർണത്തിലേക്ക്.
പി.യു. ചിത്ര ഉൾപ്പെടെ ഒരുപിടി താരങ്ങളെ കായികകേരളത്തിന് സമ്മാനിച്ച പാലക്കാട് മുണ്ടൂർ സ്കൂളിൽനിന്നുള്ള ജി. ആകാശ് ഇന്നലെ സീനിയർ ആണ്‍കുട്ടികളുടെ 5000 മീറ്ററിൽ സ്വർണം സ്വന്തമാക്കിയപ്പോൾ കായികാധ്യാപകൻ സി.എസ്. സിജിന്‍ ഇരട്ടി സന്തോഷമാണ്. സാന്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള ആകാശിനെ കായികമേഖലയിലേക്കു കൈപിടിച്ചുകൊണ്ടുവന്നതും മീറ്റുകളിലേക്കു കൊണ്ടുപോകുന്നതും സിജിനാണ്.
മുണ്ടൂർ ടൗണിലെ ചുമട്ടുതൊഴിലാളിയായ കെ. ഗിരീഷിന്റെയും സുമയുടെയും മൂത്ത മകനാണ് ആകാശ്. എട്ടാം ക്ലാസിൽ പഠിക്കുന്പോഴാണ് സിജിൻ ആകാശിനെ കണ്ടെത്തുന്നത്. ആകാശിന്റെ സഹോദരൻ ആദർശ് ഓട്ടത്തിൽ പരിശീലനം നടത്തുന്നുണ്ട്.
സംസ്ഥാന സ്കൂൾ കായിക മേള : കുതിപ്പു തുടർന്ന് പാലക്കാട്
02:11 AM Dec 05, 2022 | Deepika.com