ദോഹ: ഖത്തർ ലോകകപ്പിൽ കാമറൂണ്‍ ക്യാപ്റ്റൻ വിൻസെന്റ് അബൂബക്കറിന്റെ റെഡ് സല്യൂട്ട്. ഗ്രൂപ്പ് ജിയിലെ അവസാന മത്സരത്തിൽ ബ്രസീലിനെ 0-1ന് കാമറൂണ്‍ അട്ടിമറിച്ച ഗോൾ വിൻസെന്റ് അബൂബക്കറിന്റെ വകയായിരുന്നു, അതും 90+2ാം മിനിറ്റിൽ. ആ ഗോളിന്റെ ആഘോഷത്തിൽ ജഴ്സി ഊരിമാറ്റി ആഹ്ലാദിച്ച വിൻസെന്റ് അബൂബക്കറിനു മഞ്ഞക്കാർഡ് ലഭിച്ചു. മത്സരത്തിൽ കാമറൂണ്‍ ക്യാപ്റ്റന്റെ രണ്ടാം മഞ്ഞക്കാർഡ് ആയിരുന്നു.
അതോടെ താരം മൈതാനത്തിനു പുറത്തും. എന്നാൽ, ഏറ്റവും രസകരം തനിക്ക് മഞ്ഞക്കാർഡ് നൽകിയ റഫറിക്ക് കൈകൊടുത്താണ് വിൻസെന്റ് അബൂബക്കർ മൈതാനം വിട്ടതെന്നതാണ്. കാരണം, ഫിഫ ലോകകപ്പിൽ ബ്രസീലിനെ തോൽപ്പിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യം എന്ന ഖ്യാതി കാമറൂണിന് സമ്മാനിച്ച ഗോൾ ആഘോഷത്തിന് ചുവപ്പ് കാർഡ് ലഭിക്കുന്നത് ഒരു കുറ്റമല്ലല്ലോ...
ഗ്രൂപ്പ് ജിയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ജയം നേടിയ ബ്രസീൽ പ്രീക്വാർട്ടർ ഉറപ്പിച്ചശേഷമാണ് മൂന്നാം മത്സരത്തിനായി കാമറൂണിന് എതിരേ ഇറങ്ങിയത്. അതുകൊണ്ടുതന്നെ ടിറ്റെ ബ്രസീൽ ടീമിൽ മുഴുവൻ അഴിച്ചുപണി നടത്തിയശേഷമാണ് കളത്തിലെത്തിയത്.
ഒന്‍പതു മാറ്റങ്ങളാണ് ടിറ്റെ കാമറൂണിന് എതിരായ ബ്രസീൽ ടീമിൽവരുത്തിയത്. വെറ്ററൻ താരമായ ഡാനി ആൽവസ് ആയിരുന്നു ബ്രസീലിന്റെ ക്യാപ്റ്റൻ. ആക്രമണത്തിൽ മുന്നിട്ടുനിന്നത് ബ്രസീൽ ആയിരുന്നു. എന്നാൽ, കാമറൂണ്‍ ഗോളി ഡേവിസ് എപ്പാസി തന്നെ പാസ് ചെയ്ത് ഒരു പന്ത് പോലും ഗോൾ വര കടക്കാൻ അനുവദിച്ചില്ല.
കൗണ്ടർ അറ്റാക്കുകളിലൂടെ കാമറൂണ്‍ തങ്ങളുടെ നിലപാട് ഇടയ്ക്ക് വ്യക്തമാക്കുന്നുണ്ടായിരുന്നു. ഒടുവിൽ ഇഞ്ചുറി ടൈമിൽ അവർ കൗണ്ടർ അറ്റാക്കിലൂടെ ഗോൾ നേടുകയും ചെയ്തു. ഖത്തർ ലോകകപ്പിൽ കാമറൂണിന്റെ ആദ്യ ജയമാണ്. ജയത്തോടെ ഗ്രൂപ്പിൽ നാല് പോയിന്റ് നേടിയെങ്കിലും കാമറൂണിന് പ്രീക്വാർട്ടറിൽ ഇടംപിടിക്കാൻ സാധിച്ചില്ല.
ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍ യാത്രയായി
01:31 AM Dec 04, 2022 | Deepika.com