ഫിഫ 2022 ഖത്തർ ലോകകപ്പ് ഫുട്ബോൾ അതിന്റെ രണ്ടാം ഘട്ടത്തിൽ. ലെവൽ 2ൽ ഇന്ന് മുതൽ പ്രീക്വാർട്ടർ പോരാട്ടങ്ങൾ. ജയിക്കുന്ന ടീമിനു മാത്രമേ ഇന്നുമുതൽ ഖത്തറിൽ സ്ഥാനമുള്ളൂ. അതുകൊണ്ടുതന്നെ ജയം മാത്രം ലക്ഷ്യംവച്ച് ഇന്നു മുതൽ 16 ടീമുകളുടെ പോരാട്ടം.
ലെവൽ 3 പോരാട്ടത്തിനുള്ള ടിക്കറ്റിനായി ഇന്ന് നാലു ടീമുകൾ കളത്തിൽ. കോഡി ഗാക്പോയുടെ നെതർലൻഡ്സ്, ക്രിസ്റ്റ്യൻ പുലിസിച്ചിന്റെ യുഎസ്എ, ലയണൽ മെസിയുടെ അർജന്റീന, മാത്യു ലെക്കിയുടെ ഓസ്ട്രേലിയ ടീമുകളാണ് ഇന്നു കളത്തിൽ.
അർജന്റീന x ഓസ്ട്രേലിയ, 12.30 am
രണ്ട് നോക്കൗട്ട് സമാനമായ മത്സരങ്ങൾക്കു ശേഷമാണ് അർജന്റീന ഇന്ന് യഥാർഥ നോക്കൗട്ടിൽ കളിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഗ്രൂപ്പ് സിയിലെ ആദ്യമത്സരത്തിൽ സൗദി അറേബ്യയോട് പരാജയപ്പെട്ടതോടെ തുടർന്നുള്ള രണ്ടു മത്സരവും അർജന്റീനയ്ക്ക് നോക്കൗട്ടിനു സമാനമായി. അതിൽ രണ്ടിലും ജയിച്ച് പ്രീക്വാർട്ടറിൽ ഓസ്ട്രേലിയയ്ക്ക് എതിരേ ഇന്നു യഥാർഥ നോക്കൗട്ട് പോരാട്ടത്തിന് അർജന്റീന തുടക്കമിടുന്നു.
പോളണ്ടിന് എതിരായ മത്സരത്തിലാണ് അർജന്റീനയുടെ യഥാർഥ കരുത്തു കണ്ടത്. ഹൈ പ്രസിംഗിലൂടെ പോളിഷ് ഗോൾമുഖത്തു വട്ടമിട്ട് പറന്നപ്പോഴും കൗണ്ടർ അറ്റാക്ക് മുളയിലേ നുള്ളിക്കളയാൻ പാഞ്ഞെത്തുന്ന അർജന്റൈൻ താരങ്ങളെയാണ് പോളണ്ടിന് എതിരായ മത്സരത്തിൽ കണ്ടത്. ഓസ്ട്രേലിയയ്ക്ക് എതിരേയും അതേശൈലിയിൽ ആയിരിക്കും കളിക്കുക എന്നു മത്സരത്തിനു മുന്നോടിയായി ഇന്നലെ നടന്ന വാർത്താസമ്മേളനത്തിൽ റോഡ്രിഗോ ഡിപോൾ പറഞ്ഞു. ഓസ്ട്രേലിയക്കാർ അതിവേഗം കൗണ്ടർ അറ്റാക്ക് നടത്താൻ മിടുക്കരാണെന്നും അതു തടയുകയാണ് സുപ്രധാന ലക്ഷ്യമെന്നും ഡിപോൾ വ്യക്തമാക്കി.
ലോകകപ്പ് ചരിത്രത്തിൽ അർജന്റീനയും ഓസ്ട്രേലിയയും ഇതുവരെ നേർക്കുനേർ ഏറ്റുമുട്ടിയിട്ടില്ല. ഓസ്ട്രേലിയ ലോകകപ്പ് പ്രീക്വാർട്ടറിൽ കടക്കുന്നത് ഇതു രണ്ടാം തവണ മാത്രമാണ്. ഡെന്മാർക്കിനെ അട്ടിമറിച്ചെത്തുന്ന ഓസ്ട്രേലിയ ചില്ലറക്കാരല്ല എന്നുറപ്പ്.
നെതർലൻഡ്സ് x യുഎസ്എ, 8.30 pm
ഓറഞ്ച് കൂട്ടം ഇന്ന് അമേരിക്കയ്ക്ക് എതിരേ. ഗ്രൂപ്പ് എ ചാന്പ്യന്മാരാണ് നെതർലൻഡ്സ് പ്രീക്വാർട്ടറിൽ കടന്നത്. ഗ്രൂപ്പ് ബി രണ്ടാം സ്ഥാനക്കാരാണ് യുഎസ്എ. ഗ്രൂപ്പ് ഘട്ടത്തിൽ കരുത്തരായ ഇംഗ്ലണ്ടിനെ സമനിലയിൽ തളച്ചവരാണ് യുഎസ്എ.
ഫിഫ ലോകകപ്പ് ചരിത്രത്തിൽ ഇരുടീമും നേർക്കുനേർ വരുന്നത് ഇതാദ്യം. ലൂയിസ് വാൻ ഗാലിന്റെ ശിക്ഷണത്തിൽ അവസാനം കളിച്ച 10 ലോകകപ്പ് മത്സരങ്ങളിലും നെതർലൻഡ്സ് തോൽവി അറിഞ്ഞിട്ടില്ല, ഏഴ് ജയവും മൂന്ന് സമനിലയും. മൂന്നു ഗോൾ നേടിയ കോഡി ഗാക്പൊ ആണ് നെതർലൻഡ്സിന്റെ തുറുപ്പുചീട്ട്. രണ്ടു ഗോളിന് അസിസ്റ്റ് ചെയ്ത ഡാവി ക്ലാസനും ടീമിന്റെ നെടുംതൂണാണ്. ക്രിസ്റ്റ്യൻ പുലിസിച്ച്, സെർജിയൊ ഡെസ്റ്റ് എന്നിവരാണ് യുഎസ്എയുടെ ശക്തി.
ഡിമരിയ കളിച്ചേക്കില്ല
പരിക്ക് ഇല്ലെന്ന് അർജന്റൈൻ ടീം വൃത്തങ്ങൾ അറിയിക്കുന്പോഴും ഇന്ന് ഓസ്ട്രേലിയയ്ക്ക് എതിരായ പ്രീക്വാർട്ടറിൽ എയ്ഞ്ചൽ ഡി മരിയ കളിക്കാൻ സാധ്യത കുറവ്. മസിൽ ഓവർലോഡ് എന്നാണ് അർജന്റീന ഡി മരിയയെക്കുറിച്ച് അറിയിച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ പോളണ്ടിന് എതിരേ 59-ാം മിനിറ്റിൽ ഡിമരിയയെ കോച്ച് ലിയോണൽ സ്കലോനി പിൻവലിച്ചിരുന്നു.
പ്രീക്വാർട്ടർ പോരാട്ടങ്ങൾ ഇന്ന് മുതൽ
02:29 AM Dec 03, 2022 | Deepika.com