ദോഹ: ലോകകപ്പിൽ ജീവൻ നിലനിർത്തണമെങ്കിൽ ജയം മാത്രമെന്ന ലക്ഷ്യവുമായി കോസ്റ്ററിക്കയ്ക്കെതിരേ ഇറങ്ങിയ ജർമനി, തുടക്കം മുതൽ ആക്രമണം അഴിച്ചുവിട്ടു. 10-ാം മിനിറ്റിൽ തന്നെ ജർമനി ലീഡും നേടി.
സെർജിയോ നാബ്രിയുടെ വകയായിരുന്നു ഗോൾ (1-0). 15-ാം മിനിറ്റിൽ ഗൊരെട്സ്കയുടെ മികച്ച ഹെഡ്ഡർ കോസ്റ്ററിക്കൻ ഗോൾകീപ്പർ കെയ്ലർ നവാസ് തട്ടിയകറ്റി. ജമാൽ മുസിയാലയും നാബ്രിയും തുടർച്ചയായി കോസ്റ്ററിക്കൻ പോസ്റ്റിലേക്ക് ഇരച്ചുകയറി.
രണ്ടാം പകുതിയിൽ കോസ്റ്ററിക്ക തിരിച്ചടിച്ചു. ആക്രമണങ്ങൾ അഴിച്ചുവിട്ടതിന്റെ ഫലം 58-ാം മിനിറ്റിൽ കോസ്റ്ററിക്കയ്ക്കു കിട്ടി.
വാസ്റ്റന്റെ ഹെഡ്ഡർ ജർമൻ ഗോൾ കീപ്പർ മാനുവൽ നോയറുടെ കൈയിലൊതുങ്ങിയില്ല. റീബൗണ്ട് ചെയ്ത പന്ത് വലയിലാക്കി യെൽറ്റ്സിൻ തെയേഡയുടെ തകർപ്പൻ ഷോട്ട് (1-1). 70-ാം മിനിറ്റിൽ കോസ്റ്ററിക്ക ജർമനി വീണ്ടും ഞെട്ടി. പെനാൽറ്റി ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ മാനുവൽ നോയറുടെ സെൽഫ് ഗോൾ (1-2).
ലീഡ് വഴങ്ങിയതോടെ ജർമനി കൈയുംമെയ്യും മറന്ന് തിരിച്ചടിച്ചു. മൂന്നു മിനിറ്റിനുശേഷം അവർ സമനിലഗോൾ കണ്ടെത്തി. പകരക്കാരനായി ഇറങ്ങിയ കയ് ഹവേർട്സാണു ലക്ഷ്യംകണ്ടത് (2-2). 85-ാം മിനിറ്റിൽ ഹവേർട്സ് വീണ്ടും ലക്ഷ്യംകണ്ടു (3-2).
89-ാം മിനിറ്റിൽ നിക്ലാസ് ഫുൾക്രുഗ് കൂടി ലക്ഷ്യംകണ്ടതോടെ കോസ്റ്ററിക്കൻ തോൽവി പൂർണം (4-2). എന്നാൽ, നോക്കൗട്ടിലേക്കു കടക്കാൻ ജർമനിക്ക് ആ ജയം മതിയായിരുന്നില്ല. സ്പെയിനെ ജപ്പാൻ തകർത്തതോടെ ഗോൾ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ ജർമനി പുറത്ത്.
ജയിച്ചിട്ടും പ്രീക്വാർട്ടർ കാണാതെ ജർമനി പുറത്ത്
02:29 AM Dec 03, 2022 | Deepika.com