ദോഹ: സ്പെയിനെതിരായ ജപ്പാന്റെ വിജയം വിവാദഗോളിന്റെ അകന്പടിയോടെ. 51-ാം മിനിറ്റിൽ ആവോ തനാക്ക നേടിയ ഗോളാണു വിവാദത്തിലായത്.
പെനൽറ്റി ബോക്സിനു വലതുവശത്തുനിന്ന് കരൗ മിറ്റോമയെ ലക്ഷ്യമാക്കി റിറ്റ്സു ഡോവൻ നൽകിയ ക്രോസ് എൻഡ്ലൈൻ കടന്നുവെന്നു തോന്നിച്ചെങ്കിലും അസാധ്യ മെയ്വഴക്കത്തോടെ മിറ്റോമ പന്ത് റാഞ്ചിയെടുത്ത് ബോക്സിലേക്കു മറിച്ചു. ജപ്പാൻ ഗോളിക്കും പ്രതിരോധ താരത്തിനുമിടയിലൂടെ പന്ത് ചാടിപ്പിടിച്ച തനാക്കയുടെ ചെറിയ സ്പർശത്തിൽ ഗോൾ.
ലൈൻ റഫറി കൊടിയുയർത്തി. ഇതോടെ റഫറി ഗോൾ അനുവദിച്ചില്ല. തുടർന്നു വാർ പരിശോധന. ഓഫ്സൈഡാകാമെന്നു തോന്നിച്ചെങ്കിലും വല കുലുക്കുംമുന്പു പുറത്തുപോയ പന്താണോയെന്നാണു പരിശോധിച്ചത്.
പ്രാഥമികകാഴ്ചയിൽ പന്തു ശരിക്കും വരകടന്നു പോയെങ്കിലാണു ഗോളാകുന്നത്. എന്നാൽ, പന്തിന്റെ അടിഭാഗം മാത്രമല്ല, അരികുകളും വര കടക്കണമെന്നാണു രാജ്യാന്തര ഫുട്ബാൾ അസോസിയേഷൻ (ഐഎഫ്എബി) ചട്ടം. ഉരുണ്ട പന്തിന്റെ അടിഭാഗം കടന്നാലും കുറച്ചുഭാഗം വൈകിയാകും പുറത്തെത്തുക. ഇതാണു ജപ്പാനു തുണയായത്; ഗോൾ (2-1).
ഗോളാകൃതിയുള്ള പന്തിന്റെ ആംഗിൾ കണക്കാക്കുന്പോൾ പന്ത് വരയ്ക്കുമുകളിൽ തന്നെയാണെന്നു വിധിച്ചാണു ഗോളനുവദിച്ചത്. മിറ്റോമ കാൽകൊണ്ടു തട്ടിയിടുന്പോൾ പന്തിന്റെ ഒരുവശത്തെ ചെറിയൊരു ഭാഗം ലൈനിനു മുകളിലാണെന്നു ടോപ്വ്യൂ ചിത്രങ്ങളിൽ കാണാം.
എന്നാൽ, പന്ത് ലൈനിനു പുറത്തുപോയെന്നു ചിത്രങ്ങൾ തെളിവായിക്കാട്ടി സ്പാനിഷ് ആരാധകർ വാദിക്കുന്നു. എന്നാൽ, ഗോൾലൈനിലെ കാമറ പരിശോധിച്ചപ്പോൾ പന്തിന്റെ വളരെ ചെറിയ അംശം വരയിൽതന്നെയാണെന്നു കണ്ടെത്തിയതാണു നിർണായകമായതെന്നു ഫിഫയും. എന്തായാലും, ഈ വിവാദഗോളിൽ ലീഡ് നേടി ജപ്പാൻ അട്ടിമറി ജയം നേടിയെടുത്തു. ഇതോടെ ജർമനി പ്രീക്വാർട്ടർ കാണാതെ പുറത്തേക്കും.
അത് ഗോളോ!
02:29 AM Dec 03, 2022 | Deepika.com