ഖത്തർ ലോകകപ്പിൽ അദ്ഭുത തുടക്കം കുറിച്ച രണ്ടു കളിക്കാരായിരുന്നു മെക്സിക്കോയുടെ ഗോളി ഗ്വില്ലെർമൊ ഒച്ചാവോയും സൗദി അറേബ്യയുടെ സലിം അൽഡൗസാരിയും.
ഗ്രൂപ്പ് സിയിലെ ആദ്യ റൗണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഇവർ രണ്ടും അവരവരുടെ രാജ്യത്തിന്റെ സൂപ്പർ ഹീറോസ് ആയിരുന്നു. പോളണ്ടിനെതിരായ ഗ്രൂപ്പ് സിയിലെ പോരാട്ടത്തിൽ സൂപ്പർ സ്ട്രൈക്കർ റോബർട്ടോ ലെവൻഡോവ്സ്കിയുടെ പെനൽറ്റി തടഞ്ഞായിരുന്നു ഒച്ചാവോയുടെ തുടക്കം.
ആ രക്ഷപ്പെടുത്തൽ അർജന്റീനയുടെ പ്രീക്വാർട്ടർ സ്വപ്നത്തെയും അന്ന് തളിർപ്പിച്ചു എന്നതും മറ്റൊരു വാസ്തവം. അർജന്റീനയ്ക്കെതിരായ മത്സരത്തിൽ എല്ലാവരും എഴുതിത്തള്ളിയ സൗദിയെ ജയത്തിലെത്തിച്ച മിന്നും ഗോൾ നേടിയായിരുന്നു അൽഡൗസാരി സൂപ്പർ ഹീറോ ആയത്.
എന്നാൽ, സൗദി അറേബ്യക്കും മെക്സിക്കോയ്ക്കും ഗ്രൂപ്പ് സിയിൽനിന്നു പ്രീക്വാർട്ടർ കടക്കാൻ സാധിച്ചില്ല. ഇരു ടീമും തമ്മിലായിരുന്നു ഗ്രൂപ്പിലെ അവസാന മത്സരം. മെക്സിക്കോ 2-1നു ജയിച്ചെങ്കിലും ഗോൾ ശരാശരിയിൽ പോളണ്ടിനു പിന്നിലായി.
സൗദിക്കായി സലിം അൽഡൗസാരി ഇഞ്ചുറി ടൈമിൽ (90+5’) നേടിയ ഗോളാണ് മെക്സിക്കോയുടെ ഗോൾ വ്യത്യാസം -1 ആക്കിയത്. ഹെൻ റി മാർട്ടിൻ (47’), ലൂയിസ് ഷാവേസ് (52’) എന്നിവരായിരുന്നു മെക്സിക്കോയുടെ ഗോൾ നേട്ടക്കാർ.
അർജന്റീനയോടു പരാജയപ്പെട്ടെങ്കിലും പോളണ്ടും ഗ്രൂപ്പിൽനിന്നു നോക്കൗട്ടിൽ പ്രവേശിച്ചു. അൽഡൗസാരിയുടെ ഗോൾ ഇല്ലായിരുന്നെങ്കിൽ മെക്സിക്കോയ്ക്കും പോളണ്ടിനും ഗോൾവ്യത്യാസത്തിൽ തുല്യത കൈവരുമായിരുന്നു.
എന്നാലും മെക്സിക്കോ പ്രീക്വാർട്ടറിൽ കടക്കില്ല. കാരണം, മെക്സിക്കോയും പോളണ്ടും നേർക്കുനേർവന്നപ്പോൾ ഗോൾരഹിത സമനിലയായിരുന്നു ഫലം. അതുകൊണ്ടുതന്നെ ഫെയർപ്ലേ നോക്കും. അതിൽ മെക്സിക്കോ പിന്നിലാണ്. ഫിഫ ലോകകപ്പ് ചരിത്രത്തിൽ ജപ്പാനാണു ഫെയർപ്ലേയിലൂടെ മുന്പ് നോക്കൗട്ടിൽ പ്രവേശിച്ച ടീം.
അറേബ്യൻ ഡ്രീംസ്
01:41 AM Dec 02, 2022 | Deepika.com