ദോഹ: ‘ഞങ്ങൾ തിരിച്ചുവരും, വിശ്വസിക്കൂ’; ലോകകപ്പിലെ ആദ്യ മത്സരത്തിൽ സൗദി അറേബ്യയോടു തോൽവിയേറ്റുവാങ്ങിയശേഷം അർജന്റീന നായകൻ ലയണൽ മെസിയുടെ വാക്ക്.
പോളണ്ടിനെതിരായ മത്സരത്തിൽ മെസി ആ വാക്കുപാലിച്ചു. തുടർച്ചയായ രണ്ടാം ജയത്തോടെ, പോളണ്ടിനെ പരാജയപ്പെടുത്തി, ഗ്രൂപ്പ് ജേതാക്കളായി അർജന്റീന ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ.
അലക്സിസ് മക് അലിസ്റ്റർ (47’), യുലിയൻ അൽവാരസ് (67’) എന്നിവരാണ് അർജന്റീനയ്ക്കായി ഗോൾ നേടിയത്. ലയണൽ മെസി പെനൽറ്റി പാഴാക്കി. പരാജയപ്പെട്ടെങ്കിലും ഒരു ജയവും ഒരു സമനിലയുമുള്ള പോളണ്ടും നോക്കൗട്ടിലെത്തി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ മെക്സിക്കോ സൗദി അറേബ്യയെ തോൽപ്പിച്ചു. രണ്ടു ടീമുകളും പ്രീക്വാർട്ടർ കാണാതെ മടങ്ങി. പ്രീക്വാർട്ടറിൽ അർജന്റീന ഓസ്ട്രേലിയയെയും പോളണ്ട് ഫ്രാൻസിനെയും നേരിടും.
നീലക്കടലിരന്പം
തുടക്കം മുതൽ സമനിലയ്ക്കായാണു പോളണ്ട് കളിച്ചത്; ഒറ്റപ്പെട്ട മുന്നേറ്റങ്ങൾപോലും പോളിഷ് പടയിൽനിന്നുണ്ടായില്ല. മറുവശത്ത് അർജന്റീന ആ കുറവുകൂടി പരിഹരിച്ചു. തുടക്കംമുതൽ കളം അടക്കിവാഴുന്ന അർജന്റീനയെയാണു മത്സരത്തിൽ കണ്ടത്. ഇരു വിംഗുകളിലൂടെയും മെസിപ്പട ആക്രമണങ്ങൾ സംഘടിപ്പിച്ചു.
അലകടൽപോലെ അവർ പോളിഷ് ബോക്സിലേക്ക് ഇരച്ചുകയറി. രണ്ടാം മിനിറ്റിലെ മെസിയുടെ നീക്കം പോളിഷ് പ്രതിരോധനിര പരാജയപ്പെടുത്തി. ആറാം മിനിറ്റിൽ മെസിയുടെ ഷോട്ട് പോളണ്ട് ഗോളി വോയ്സ്യച് സ്റ്റെസ്നെ തട്ടിയകറ്റി. പത്താം മിനിറ്റിലെ മെസിയുടെ ഗോൾ ശ്രമവും സ്റ്റെസ്നെയുടെ കൈയിൽ അവസാനിച്ചു.
പെനൽറ്റി നഷ്ടം
39-ാം മിനിറ്റിൽ അർജന്റീനയ്ക്ക് അനുകൂലമായി പെനൽറ്റി ലഭിച്ചു. പോളിഷ് ബോക്സിനുള്ളിൽ മെസിയെ ഗോളി വോയ്സ്യച് സ്റ്റെസ്നെ ഫൗൾ ചെയ്തതിനെത്തുടർന്നാണു വാർ പരിശോധയ്ക്കുശേഷം റഫറി പെനൽറ്റി വിധിച്ചത്. എന്നാൽ മെസിയുടെ ഷോട്ട് സ്റ്റെസ്നെ തട്ടിയകറ്റി. തുടർന്നും അർജന്റീനയുടെ ഗോൾശ്രമങ്ങൾക്കു സ്റ്റെസ്നെ പ്രതിരോധം തീർത്തു. അർജന്റീന ആദ്യ പകുതിയിൽ തൊടുത്ത 12 ഷോട്ടുകളിൽ ഏഴെണ്ണം ഓണ് ടാർഗറ്റായിരുന്നു. എന്നാൽ ഒന്നുപോലും ഗോളായില്ല.
രണ്ടാം പകുതിയുടെ തുടക്കത്തിൽത്തന്നെ അർജന്റീന പോളിഷ് പ്രതിരോധം ഭേദിച്ചു; മക് അലിസ്റ്ററിലൂടെ. 60-ാം മിനിറ്റിൽ അക്യുനയെയും എയ്ഞ്ചൽ ഡി മരിയയെയും പിൻവലിച്ച് അർജന്റീന ലിയാന്ദ്രോ പരാദെസിനെയും നിക്കോളാസ് ടാഗ്ലിയാഫികോയെയും ഗ്രൗണ്ടിലിറക്കി. തൊട്ടുപിന്നാലെ അർജന്റീന ലീഡുയർത്തി. യുലിയൻ അൽവാരസിന്റെ ഗോളിനു പാസ് നൽകിയത് എൻസോ ഫെർണാണ്ടസ്.
രണ്ടിലൊതുങ്ങാതെ
രണ്ടാം ഗോൾ വീണശേഷം ഗ്രൗണ്ടിൽ പോളിഷ് താരങ്ങൾ പന്തുതൊടുന്നത് നന്നേ കുറഞ്ഞു. എന്നാൽ, അർജന്റീന ആക്രമണങ്ങൾ കുറച്ചില്ല. 72-ാം മിനിറ്റിൽ അൽവാരസ് വീണ്ടും വലകുലുക്കിയെന്നു തോന്നിച്ചെങ്കിലും ഇഞ്ചുകളുടെ വ്യത്യാസത്തിൽ പന്ത് പോസ്റ്റിനു പുറത്തേക്കുപോയി.
85-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ലൗട്ടാരോ മാർട്ടിനസിന്റെ ഷോട്ട് പോളണ്ട് ഗോളി മാത്രം മുന്നിൽനിൽക്കേ പുറത്തേക്കുപോയി. ഇൻജുറി ടൈമിൽ ടാഗ്ലിയാഫിക്കോയുടെ ഷോട്ട് ഗോൾ ലൈനിൽ പോളിഷ് പ്രതിരോധതാരം കിവിയോർ ഹെഡ് ചെയ്തു രക്ഷപ്പെടുത്തി. ഒടുവിൽ കളി അവസാനിക്കുന്പോൾ അർജന്റീനയ്ക്കു ജയവും രാജകീയമായൊരു പ്രീക്വാർട്ടർ ബെർത്തും.
ഗോൾവഴി...
മക് അലിസ്റ്റർ (46’)
വലതുവിംഗിൽനിന്ന് പന്തുമായി ഓടിക്കയറിയ മൊളിന പോളിഷ് ബോക്സിനരികെ. കോർണർ ഫ്ളാഗിനു സമീപത്തുനിന്നു ബോക്സിനു കുറുകെ മൊളിനയുടെ ക്രോസ്. ബോക്സിന്റെ മധ്യത്തിൽനിന്ന് മക് അലിസ്റ്ററിന്റെ ഷോട്ട്. പന്ത് പോളിഷ് ഗോളി വോയ്സ്യച് സ്റ്റെസ്നെയെ മറികടന്നു പോസ്റ്റിന്റെ ഇടതുമൂലയിൽ.
യുലിയൻ അൽവാരസ് (67’)
അർജന്റീനയുടെ ദീർഘവീക്ഷണത്തിൽനിന്നു പിറന്ന ഉശിരൻ ടീം ഗോൾ. നിക്കോളാസ് ടാഗ്ലിയാഫികോയിൽനിന്നു തുടങ്ങിയ നീക്കം. നിരവധി നീക്കങ്ങൾക്കൊടുവിൽ പോളിഷ് ബോക്സിനകത്ത് യുവതാരം എൻസോ ഫെർണാണ്ടസിന്റെ പാസ് പിടിച്ചെടുത്ത് യുലിയൻ അൽവാരസ്. പോളിഷ് പ്രതിരോധ താരങ്ങൾക്ക് അവസരം നൽകാതെ തകർപ്പനൊരു ഷോട്ടിലൂടെ അൽവാരസിന്റെ ഫിനിഷിംഗ്.
ഗ്രൂപ്പ് ജേതാക്കളായി അർജന്റീന പ്രീക്വാർട്ടറിൽ
01:41 AM Dec 02, 2022 | Deepika.com