റാവൽപ്പിണ്ടി: പാക്കിസ്ഥാനെതിരായ റാവൽപ്പിണ്ടി ടെസ്റ്റിൽ പുതിയ റിക്കാർഡ് കുറിച്ച് ഇംഗ്ലണ്ട്. ഒരു ടെസ്റ്റിന്റെ ആദ്യദിനം ഏറ്റവും അധികം റണ്‍സ് നേടുന്ന ടീമെന്ന നേട്ടമാണ് ഇംഗ്ലണ്ട് പേരിലാക്കിയത്.
ടെസ്റ്റിൽ ആദ്യ ദിവസം 500ന് മുകളിൽ റണ്‍സടിക്കുന്ന ആദ്യ ടീമും ഇംഗ്ലണ്ടാണ്.
റാവൽപിണ്ടി ടെസ്റ്റിന്റെ ആദ്യദിനം അവസാനിക്കുന്പോൾ 506/4 (75 ഓവർ) എന്ന നിലയിലാണ് ഇംഗ്ലണ്ട്.
ഏകദിന ശൈലിയിൽ ബാറ്റുവീശിയ ഇംഗ്ലണ്ടിനായി നാലു താരങ്ങൾ സെഞ്ചുറി കുറിച്ചു. സാക് ക്രൗളി (122), ബെൻ ഡക്കറ്റ് (107), ഒല്ലി പോപ് (108), ഹാരി ബ്രൂക്ക് (101*) എന്നിവരാണു ശതകം കുറിച്ചത്. 80 പന്തിലാണു ബ്രൂക്ക് സെഞ്ചുറി തികച്ചത്.
ഒരു ഓവറിൽ ആറു ബൗണ്ടറികളും ബ്രൂക്ക് നേടി. ടെസ്റ്റിൽ ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ താരം. ഒരു ടെസ്റ്റിന്റെ ആദ്യദിനം നാലു സെഞ്ചുറികൾ എന്നതും റിക്കാർഡാണ്. ജോ റൂട്ടിന് (23) തിളങ്ങാനായില്ല.
ആദ്യ സെഷനിൽ 174, രണ്ടാം സെഷനിൽ 158, മൂന്നാം സെഷനിൽ 174 എന്നിങ്ങനെയായിരുന്നു ഇംഗ്ലണ്ടിന്റെ തേരോട്ടം. ഓവറിൽ 6.75 ശരാശരിയിലാണ് ഇംഗ്ലണ്ട് റണ്ണടിച്ചുകൂട്ടിയത്. വെളിച്ചക്കുറവുമൂലം 75 ഓവർ മാത്രമാണ് കളി നടന്നത്.
റിക്കാര്‍ഡുകള്‍
ഒരു ടെസ്റ്റിന്റെ ആദ്യ ദിവസം ഏറ്റവും അധികം റണ്‍സ് എന്ന നേട്ടം ഇതുവരെ ഓസ്ട്രേലിയയുടെ പേരിലായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരേ 1910ൽ നേടിയ 494 റണ്‍സാണ് പഴങ്കഥയായത്. 2012ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ 482 റണ്‍സടിച്ച ഓസീസ് നിര തന്നെയാണ് മൂന്നാമത്. 112 വർഷത്തെ ടെസ്റ്റ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം ആദ്യദിനം 500നു മുകളിൽ റണ്‍സടിക്കുന്നത്.
ടെസ്റ്റിൽ ഒരുദിവസം 500നുമേൽ റണ്ണടിക്കുന്ന രണ്ടാം ടീമാണ് ഇംഗ്ലണ്ട്. 2002ൽ ബംഗ്ലാദേശിനെതിരായ ടെസ്റ്റിന്റെ രണ്ടാംദിനം ശ്രീലങ്ക അടിച്ചുകൂട്ടിയ 509 റണ്‍സാണു റിക്കാർഡ്.
ഈ വർഷമാദ്യം ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരന്പരയ്ക്ക് ഉപയോഗിച്ച അതേ പിച്ചിലാണ് ഇംഗ്ലീഷ് ബാറ്റർമാർ അഴിഞ്ഞാടിയത്. അന്ന് 1,187 റണ്‍സ് ഇരു ടീമും ചേർന്ന് അടിച്ചപ്പോൾ വീണത് 14 വിക്കറ്റ് മാത്രം.
ടെസ്റ്റിൽ ആദ്യദിനം 500 പിന്നിട്ട് ഇംഗ്ലണ്ട്; നാലു ബാറ്റർമാർക്ക് സെഞ്ചുറി
01:41 AM Dec 02, 2022 | Deepika.com